ഭക്ഷ്യസംസ്കരണ കേന്ദ്രം, ലോജിസ്‌റ്റിക്‌സ് ഹബ്ബ് എന്നിവയ്ക്ക് ₹200 കോടി
ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റ്
ദുബായ്: ജമ്മു കാശ്‌മീരിലെ ശ്രീനഗറിൽ ലുലുഗ്രൂപ്പ് 200 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ലോജിസ്‌റ്റിക്‌സ് ഹബ്ബും സ്ഥാപിക്കും. ഇതിന്റെ ധാരണാപത്രം ദുബായിൽ ജമ്മു കാശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു.
ജമ്മു കാശ്മീർ സർക്കാരിനുവേണ്ടി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പിനായി എക്‌സിക്യുട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലിയുമാണ് ഒപ്പുവച്ചത്. യു.എ.ഇ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയ്‌ദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്ന, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ.അമൻ പുരി തുടങ്ങിയവരും സംബന്ധിച്ചു.
യു.എ.ഇ സന്ദർശിക്കുന്ന മനോജ് സിൻഹ, ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 'കാശ്‌മീർ പ്രമോഷൻ വീക്ക്" ഉദ്ഘാടനം ചെയ്‌തു. കാശ്‌മീരിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്ട്‌സ്, ധാന്യങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയാണ് ഒരാഴ്ച നീളുന്ന മേളയിലുള്ളത്.
ജമ്മുകാശ്‌മീരിൽ ആദ്യഘട്ടത്തിൽ 200 കോടി രൂപ നിക്ഷേപിക്കുമെന്നും തുടർ വികസനപ്രവർത്തനങ്ങൾക്കായി 200 കോടി രൂപ നീക്കിവച്ചതായും എം.എ. യൂസഫലി പറഞ്ഞു. ശ്രീനഗറിൽ ലുലു ഹൈപ്പർമാർക്കറ്റും സ്ഥാപിക്കും. പ്രദേശത്തെ യുവാക്കൾക്ക് നിരവധി തൊഴിലവസരം ലഭിക്കും. കർഷകർക്കും കാർഷികമേഖലയ്ക്കും പദ്ധതികൾ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
കാശ്‌മീരിന്റെ കുങ്കുമപ്പൂവ്
കാശ്‌മീർ പ്രമോഷൻ വീക്കിൽ ആഗോള പ്രശസ്തവും ജി.ഐ ടാഗുമുള്ള കാശ്‌മീരി കുങ്കുമപ്പൂവിന്റെ പ്രദർശനം ജമ്മു കാശ്‌മീർ ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്‌തു. ലുലുവിന്റെ ഭക്ഷ്യസംസ്‌കരണ കേന്ദ്രം, ലോജിസ്‌റ്റിക്‌സ് ഹബ്ബ് എന്നിവവഴി കാശ്‌മീരി കുങ്കുമപ്പൂവ്, ആപ്പിൾ, വാൽനട്ട്, ബദാം തുടങ്ങിയവ ഇനി ഗൾഫ്, ഈജിപ്‌ത് എന്നിവിടങ്ങളിലേക്ക് നേരിട്ടെത്തിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |