സെൻസെക്‌സ് 927 പോയിന്റ് ഇടിഞ്ഞ് 60,000ന് താഴെയെത്തി
കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 927 പോയിന്റിടിഞ്ഞ് 59,744ലും നിഫ്‌റ്റി 272 പോയിന്റ് താഴ്‌ന്ന് 17,544ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
കഴിഞ്ഞമാസം ഇന്ത്യയിലും അമേരിക്കയിലും റീട്ടെയിൽ നാണയപ്പെരുപ്പം വൻതോതിൽ ഉയർന്നിരുന്നു. ഇന്ത്യയിൽ നിയന്ത്രണപരിധിയായ 6 ശതമാനം കടന്ന് നാണയപ്പെരുപ്പം 6.5 ശതമാനമായി. 0.5 ശതമാനമാണ് അമേരിക്കയിലെ വർദ്ധന. ഈ സാഹചര്യത്തിൽ റിസർവ് ബാങ്കും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവും വീണ്ടും പലിശഭാരം കുത്തനെ കൂട്ടുമെന്ന ഭീതിമൂലം നിക്ഷേപകർ ഓഹരികളിൽ നിന്ന് പിൻവലിഞ്ഞതാണ് ഇടിവിന് മുഖ്യകാരണം.
തിരിച്ചടിയായി പലിശയും യുദ്ധവും
ഓഹരിവിപണിയുടെ ഇടിവിന്റെ മുഖ്യകാരണങ്ങൾ:
നാണയപ്പെരുപ്പം കൂടിയതിനാൽ അമേരിക്കയുടെ ഫെഡറൽ റിസർവും ഇന്ത്യയുടെ റിസർവ് ബാങ്കും വീണ്ടും പലിശനിരക്ക് കുത്തനെ കൂട്ടുമെന്ന ഭീതി.
യുക്രെയിൻ വിഷയത്തിൽ അമേരിക്കയും റഷ്യയും തമ്മിലെ ബന്ധം വീണ്ടും വഷളായത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ ഓഹരികളിൽ ദൃശ്യമായ കനത്ത വിറ്റൊഴിയൽ ട്രെൻഡ്.
അദാനി ഓഹരികളുടെ തളർച്ച. ജനുവരി 24ന് ശേഷം ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 14,200 കോടി ഡോളറാണ് (11.7 ലക്ഷം കോടി രൂപ).
നഷ്‌ടത്തിലേറിയവർ
അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ്, ബജാജ് ഓഹരികൾ, മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റൻ തുടങ്ങിയ പ്രമുഖർ നേരിട്ട തിരിച്ചടിയാണ് ഓഹരിവിപണിയെ തളർത്തിയത്.
4 ദിവസം, നഷ്‌ടം
₹6.97 ലക്ഷം കോടി
കഴിഞ്ഞ 4 വ്യാപാര സെഷനുകളിലായി സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 6.97 ലക്ഷം കോടി രൂപയാണ്. മൂല്യം 268.30 ലക്ഷം കോടി രൂപയിൽ നിന്ന് 261.33 ലക്ഷം കോടി രൂപയായി. ഇന്നലെ മാത്രം നഷ്‌ടം 3.87 ലക്ഷം കോടി രൂപയാണ്.
രൂപയ്ക്കും ക്ഷീണം
ഓഹരികളുടെ തളർച്ച രൂപയെയും ഇന്നലെ വലച്ചു. ഡോളറിനെതിരെ വ്യാപാരാന്ത്യം 10 പൈസ ഇടിഞ്ഞ് 82.89ലാണ് രൂപയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |