മലപ്പുറം: ശൈത്യകാല അവധിക്ക് ഗൾഫിലെ സ്‌കൂളുകൾ ഡിസംബർ ഒമ്പതിന് അടയ്ക്കുന്നതോടെ യാത്രക്കാർ വർദ്ധിക്കുന്നത് കണ്ട് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ.
സർവീസുകളുടെ അഭാവവും വർദ്ധിച്ച നിരക്കും മൂലം യാത്ര മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ് പ്രവാസികൾ. ദുബായിൽ നിന്ന് കേരളത്തിലേക്ക് ഇക്കണോമി സീറ്റിൽ പതിനായിരം രൂപയ്ക്കുള്ളിൽ കിട്ടിയിരുന്ന ടിക്കറ്റിന് 23,000 മുതൽ 35,000 രൂപ വരെയായി. നിരക്ക് പ്രതിദിനം വർദ്ധിക്കുന്നുണ്ട്. ഡിസംബർ ആദ്യവാരത്തിന് ശേഷം പിന്നെയും കൂടും. യു.എ.ഇയിലും സൗദിയിലും കുടുംബസമേതം താമസിക്കുന്ന പ്രവാസികൾ സ്കൂൾ അവധിക്കാണ് നാട്ടിലേക്ക് വരുന്നത്.
ഇന്ത്യയിൽ നിന്ന് യു.എ.ഇ, സൗദി സെക്ടറുകളിലേക്ക് നിയന്ത്രിത എയർ ബബ്ൾ കരാർ പ്രകാരമാണ് വിമാന സർവീസുകൾ. സർവീസ് കുറവും യാത്രക്കാർ കൂടുതലുമായ സാഹചര്യം മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ. ദുബായ്, അബുദാബി, ഷാർജ, സൗദിയിലെ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരക്ക് വർദ്ധിപ്പിച്ചു. താരതമ്യേന നിരക്ക് കുറവുള്ള എയർഇന്ത്യയിൽ പല റൂട്ടുകളിലും ടിക്കറ്റ് ലഭ്യമല്ല.
ടിക്കറ്റ് നിരക്ക്
(ഡിസംബർ 1 മുതൽ 10 വരെ)
റൂട്ട് കുറഞ്ഞ നിരക്ക് കൂടിയ നിരക്ക്
ദുബായ് - കൊച്ചി : 23,000 - 35,000
അബുദാബി - കോഴിക്കോട് : 13,000 - 21,000
ഷാർജ - കൊച്ചി : 23,000 - 34,000
ആശങ്കയിൽ പ്രവാസികൾ
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിദേശ യാത്ര ഒഴിവാക്കണമെന്ന് യു.എ.ഇ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. കൊവിഡ് കൂടുതലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്. സ്കൂൾ അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നവർ, യു.എ.ഇ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ആശങ്കയിലാണ്. നേരത്തെ രണ്ടര മാസത്തോളം ഇന്ത്യയിൽ നിന്നുള്ള യാത്ര യു.എ.ഇ വിലക്കിയിരുന്നു. ഡിസംബർ ഒന്ന് മുതലാണ് സൗദി വിലക്ക് പിൻവലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |