
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 53ലെ വാടക ഫ്ലാറ്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ (29) ആണ് മരിച്ചത്. ലെെംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ മുറിയിൽ നിന്ന് കണ്ടെത്തി. രോഹിത് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു.
രണ്ട് ദിവസമായിട്ടും രോഹിതിന്റെ വിവരമൊന്നുമില്ലാതായതോടെ സഹപ്രവർത്തകൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പതിവായി രോഹിതിനൊപ്പമാണ് ഓഫീസിൽ പോകാറുള്ളതെന്നും ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോൾ വാതിൽ തുറന്നില്ലെന്നും സഹപ്രവർത്തകൻ പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ യുവാവിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസിലായതായി പൊലീസ് പറഞ്ഞു. എന്നാൽ അവർ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. യുവതി ആവർത്തിച്ച് വിളിച്ചിട്ടും രോഹിതിനെ ഫോണിൽ കിട്ടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ലെെംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്‌ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |