ന്യൂഡൽഹി: എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗ്യാനേഷ് കുമാർ. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷമില്ല.എല്ലാവരും കമ്മീഷന് ഒരുപോലെയാണ്. ചിലർ പരിഭ്രാന്തി പടർത്താൻ ബോധപൂർവം ശ്രമിക്കുകയാണ്. വോട്ടുകൊളള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ട്. വോട്ട് കൊളള എന്ന കളളക്കഥ പ്രചരിപ്പിക്കുന്നു. രാഹുൽ ഗാന്ധി സ്വകാര്യത ലംഘിച്ചു. ചിലർ വോട്ടർമാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണ് നടക്കുന്നത്.
ബീഹാറിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പ്രവർത്തനങ്ങൾക്കായി സെപ്തംബർ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികൾ കൂടി സഹകരിക്കേണ്ടതുണ്ട്. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലെവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം.
ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ കമ്മീഷന്റെ കൂടെയുണ്ട്. എന്നിട്ടും വോട്ട് ചോർന്നെന്ന കളളക്കഥ പ്രചരിക്കുന്നു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് സുപ്രീംകോടതി അന്തിമവിധി പറഞ്ഞതാണ്. എത്ര പേരാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നത്. കേരളത്തിലുൾപ്പെടെ ഉയരുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തുകൊണ്ട് ഹർജി നൽകിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കുശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ്? കർണാടകയിൽ ഉയരുന്ന പരാതികളും അടിസ്ഥാനരഹിതമാണ്'- ഗ്യാനേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |