ലക്‌നൗ: സമൂഹ വിവാഹത്തിലൂടെ സർക്കാരിൽ നിന്ന് പണം തട്ടാനായി സഹോദരങ്ങൾ പരസ്‌പരം വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. നാട്ടുകാർ നൽകിയ പരാതിയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് കള്ളി പുറത്തായത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയുള്ള 'മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന'യുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനാണ് സഹോദരങ്ങൾ പരസ്‌പരം വിവാഹം കഴിച്ചത്. പദ്ധതി പ്രകാരം, വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 35,000 രൂപയും വധൂ വരന്മാർക്കായി 10,000 രൂപ വിലമതിക്കുന്ന വിവാഹത്തിനാവശ്യമായ സാധനങ്ങളും 6000 രൂപ വിവാഹ ചെലവിനായും സർക്കാർ നൽകും.
അന്വേഷണ റിപ്പോർട്ട് പ്രകാരം, സിക്കന്ദ്രറാവുവിൽ താമസിക്കുന്ന രണ്ട് ദമ്പതികൾ പണം തട്ടാനായി വീണ്ടും വിവാഹം കഴിച്ചതായും കണ്ടെത്തി. കൈക്കൂലി ലഭിക്കാനായി മുനിസിപ്പൽ ജീവനക്കാർ ഇവരെ സഹായിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്‌ഡിഎം വേദ് സിംഗ് ചൗഹാൻ പറഞ്ഞു. 2023 ഡിസംബർ 15ന് ഹത്രാസിൽ നടന്ന സമൂഹ വിവാഹത്തിൽ 217 ദമ്പതികളാണ് വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |