കെ.സി.എൽ സെമിഫൈനലുകൾ ഇന്ന് , ഫൈനൽ ഞായറാഴ്ച
ആലപ്പിയെ തോൽപ്പിച്ച് കൊല്ലം സെയ്‌ലേഴ്സ് സെമിയിൽ
ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയിൽ കൊല്ലം സെയ്ലേഴ്സും തൃശൂർ ടൈറ്റാൻസും ഏറ്റുമുട്ടും.
ഇന്ന് വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിന് എതിരാളികൾ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ തൃശൂർ ടൈറ്റാൻസ് നാലുവിക്കറ്റിന് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനെ തോൽപ്പിച്ചു.
തിരുവനന്തപുരം: നിർണായകമായ അവസാന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോല്പിച്ച് നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സ് കെസിഎൽ സെമിയിൽ കടന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസ് ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലം മൂന്നോവർ ബാക്കി നിൽക്കേ ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഓപ്പണർ ജലജ് സക്സേന(8) തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആകാശ് പിള്ളയ്ക്കൊപ്പം ചേർന്ന് ആകർഷ് (46)ഇന്നിംഗ്സ് മുന്നോട്ട് നീക്കി. എട്ടാം ഓവറിൽ സച്ചിൻ ബേബിയുടെ പന്തിൽ ആകർഷ് പുറത്തായത് ആലപ്പിയ്ക്ക് തിരിച്ചടിയായി. പിന്നീടെത്തിവർക്ക് മികച്ച റൺറേറ്റ് നിലനിർത്തായില്ല. ആകാശ് പിള്ളയും അനൂജ് ജോതിനും 33 റൺസ് വീതം നേടി. തുടർന്നെത്തിയവരിൽ ആർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. മൂന്നോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ.ജി അമലാണ് കൊല്ലം ബൗളിംഗ് നിരയിൽ തിളങ്ങിയത്. പവൻ രാജ് മൂന്നോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ ഓപ്പണർ ഭരത് സൂര്യയെ (10) ജലജ് ബൗൾഡാക്കി. നായകൻ സച്ചിൻ ബേബി (4)റണ്ണൗട്ടായതോടെ കൊല്ലം 38/2 എന്ന നിലയിലായി. 25 റൺസെടുത്ത അഭിഷേക് ജെ നായർ കൂടി പുറത്തായത് കൊല്ലം സെയിലേഴ്സിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 39 റൺസെടുത്ത വിഷ്ണു വിനോദിന്റെ ഇന്നിംഗ്സ് മൽസരം കൊല്ലത്തിന് അനുകൂലമാക്കി. രാഹുൽ ശർമ്മ 27 റൺസെടുത്തു. ഷറഫുദ്ദീൻ 13 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി.
പ്രാഥമിക റൗണ്ടിലെ 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ജയിക്കുകയും അഞ്ചെണ്ണത്തിൽ തോൽക്കുകയും ചെയ്ത കൊല്ലം 10 പോയിന്റാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |