ന്യൂഡൽഹി: സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുന്നത് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് ഡൽഹിയിൽ സമാപിച്ച ചീഫ് സെക്രട്ടറിമാരുടെ മൂന്നാം ദേശീയ സമ്മേളനത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. പകരം അടിസ്ഥാനവികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പൊതുതിരഞ്ഞെടുപ്പ് മുൻനിർത്തി രാഷ്ട്രീയ പാർട്ടികൾ വാരിക്കോരി സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടികൾ മത്സരിച്ച് സൗജന്യങ്ങൾ പ്രഖ്യാപിച്ചതും കേന്ദ്രത്തിന്റെ ആശങ്കയ്‌ക്ക് കാരണമാണ്.
പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യമായി സൈക്കിളുകൾ നൽകൽ, സൗജന്യ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാന ഖജനാവിന് വൻ ബാദ്ധ്യതയും അനാവശ്യ കീഴ്‌വഴക്കവുമാകുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. അനാവശ്യ സബ്സിഡികളും ഒഴിവാക്കണം.
സൂക്ഷിച്ച് ചെലവാക്കിയില്ലെങ്കിൽ ധനക്കമ്മിയും വർദ്ധിച്ച കടമെടുപ്പും സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥയുണ്ടാകുമെന്നും കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
ജനങ്ങളുടെ ജീവിതം സുഗമമാക്കുന്ന സ്കൂൾ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യം, ക്ഷേമം, ഭൂമി, സ്വത്ത് മേഖലകളിലെ പ്രക്രിയകളെ ലക്ഷ്യമിട്ടായിരുന്നു സമ്മേളനത്തിലെ ചർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |