ന്യൂഡൽഹി: പ്രവാസി മലയാളികൾ ഉൾപ്പടെയുള്ളവരെ കടുത്ത പ്രതിസന്ധിയിലാക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം നേരിടാൻ പുതുവഴിയുമായി എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുമെന്നും 20 റൂട്ടുകളിലാണ് ഈ സർവീസുകളെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 72 സർവീസുകളാണ് റദ്ദാക്കിയതെന്നും 292 സർവീസുകൾ നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു. കൂടുതൽ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ പ്രതിസന്ധിക്ക് ഏറക്കുറെ പരിഹാരമാകും എന്നാണ് പ്രതീക്ഷ.
പണിമുടക്കുന്ന ജീവനക്കാർക്ക് എയർ ഇന്ത്യ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ സമരത്തിൽ പങ്കെടുത്ത മുപ്പത് കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ എക്സ്‌പ്രസ് പിരിച്ചുവിട്ടിരുന്നു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തത് ആസൂത്രിതമായാണെന്നും കാബിൻ ക്രൂവിന് നൽകിയ പിരിച്ചുവിടൽ കത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കുന്നു. 300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്.
86 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ അപ്രതീക്ഷിത സമരം ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി അടുത്തവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്.
അതിനിടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരും ഇടപെടുന്നുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് മാനേജ്മെന്റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തിൽ പങ്കെടുക്കും. നേരത്തേ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്‌പ്രസിന് നോട്ടീസ് അയച്ചിരുന്നു.
എയർ ഇന്ത്യ എക്സ്‌പ്രസിനെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധത്തിനിറങ്ങിയത്. എയർ ഇന്ത്യാ എക്‌സ്‌പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാർക്ക് കടുത്ത എതിർപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |