
സമസ്തിപ്പൂർ: ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് താരം വൈഭവ് സൂര്യവൻശിയുടെ കുടുംബത്തിന് വീണ്ടും അഭിമാന നിമിഷം. വൈഭവിന്റെ അമ്മാവൻ അഭിഷേക് ചൗഹാൻ 2025ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു. ആദ്യശ്രമത്തിൽ തന്നെ 102-ാം റാങ്ക് കരസ്ഥമാക്കിയ അഭിഷേകിന് ഇന്ത്യൻ പൊലീസ് സർവീസിലേക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബീഹാർ സ്വദേശിയായ അഭിഷേക്, 2025ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിംസും മെയിൻ പരീക്ഷയും ആദ്യ തവണ തന്നെ കടന്നുകൂടിയ അഭിഷേക്, 2026ൽ നടന്ന ഇന്റർവ്യൂവിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ചെറുപ്പം മുതലേ പഠനത്തിൽ മികവ് പുലർത്തിയിരുന്ന അഭിഷേകിന്റെ നേട്ടങ്ങളും ശ്രദ്ധേയമാണ്. സൈനിക് സ്‌കൂളിലും ആർകെ മിഷനിലുമായിരുന്നു സ്‌കൂൾ പഠനം. ഗോൾഡ് മെഡലോടെയാണ് എം.ടെക് ബിരുദം നേടിയത്. 2022ന് ശേഷമാണ് സിവിൽ സർവീസ് ലക്ഷ്യമാക്കി പഠനം ആരംഭിച്ചത്. നളന്ദ ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഡോ. അഭയ് കുമാർ സിംഗിന്റെയും അനുരാധ രാജ്പുത്തിന്റെയും മകനാണ് അഭിഷേക്. വൈഭവ് സൂര്യവൻശിയുടെ പിതാവ് സഞ്ജീവ് സൂര്യവൻശിയാണ് മരുമകന്റെ വിജയം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |