
ഉന (ഹിമാചൽ പ്രദേശ്): റോഡിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ കാർ തീപിടിച്ച് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിലെ ഉന ജില്ലയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ വളവുതിരിയാതെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപത്തുകൂടി കൊക്കയിലേക്ക് പറന്നിറങ്ങുന്നതുപോലെ പതിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഭർവൈൻ- ഹോഷിയാർപൂർ റോഡിലായിരുന്നു അപകടം നടന്നത്. കൊടും വളവുകളും കുത്തിറക്കങ്ങളുമായി ഏറെ കുപ്രസിദ്ധമായ റോഡാണിത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഓടിക്കൊണ്ടിരിക്കെ കാറിന്റെ ടയർ പൊട്ടിത്തെറിച്ചതാവാം കാരണമെന്നാണ് കരുതുന്നത്. കൊക്കയിലേക്ക് പതിച്ച കാർ തീപിടിക്കുന്നതിനുമുമ്പ് പൊട്ടിത്തെറിച്ചെന്നും ഉഗ്ര ശബ്ദം കേട്ടെന്നും സമീപവാസികൾ പറയുന്നു. പൊലീസും ഫയർഫോഴ്സും അപകടസ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിയമർന്നിരുന്നു. ഒരാളുടെ മൃതദേഹം വാഹനത്തിന് പുറത്തും രണ്ടാമത്തെയാളുടെ മൃതദേഹം കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുമാണ് ലഭിച്ചത്.
പഞ്ചാബ് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ നിന്ന് കണ്ടെടുത്ത ആധാർ കാർഡിൽ ലുധിയാനയിലെ താജ്പൂർ റോഡിലെ വിലാസമാണ് കാണിക്കുന്നത്. പക്ഷേ മരിച്ചവരുടെ ഐഡന്റിറ്റി പൂർണമായും വ്യക്തമായിട്ടില്ല. മാതാ ചിന്ത്പൂർണ ദേവാലയത്തിൽ ദർശനം നടത്തിയശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്.
അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർവാഹന വകുപ്പും അന്വേഷണമാരംഭിച്ചു. അട്ടിമറി സാദ്ധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ഉടൻ പൂർത്തിയാവുമെന്നും അതുകഴിഞ്ഞേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |