ന്യൂഡൽഹി: തിപ്രമോത പാർട്ടിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന സൂചന നൽകി മൂന്ന് മന്ത്രിസ്ഥാനം ഒഴിച്ചിട്ട് മുഖ്യമന്ത്രി മണിക് സാഹയടക്കം ഒമ്പതംഗ മന്ത്രിസഭ ത്രിപുരയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ സത്യദേവ് നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ രണ്ടാമത്തെ ബി.ജെ.പി സർക്കാരിന് നേതൃത്വം നൽകുന്ന മണിക് സാഹ രണ്ടാമത് തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ വനിത മുഖ്യമന്ത്രിയാകുമെന്ന് കരുതിയ പ്രതിമ ഭൗമിക്കിന് മന്ത്രിസ്ഥാനമൊന്നും നല്കിയില്ല.
അഗർത്തലയിലെ വിവേകാനന്ദ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസും ഇടത് സംഘടനകളും ചടങ്ങ് ബഹിഷ്കരിച്ചു. സഖ്യകക്ഷിയും ഗോത്രവർഗ പാർട്ടിയുമായ ഐ.പി.എഫ്.ടിയുടെ ഒരാൾ ഉൾപ്പെടെ എട്ട് മന്ത്രിമാരിൽ നാല് പേർ പുതുമുഖങ്ങളാണ്. ഗോത്രവിഭാഗത്തിൽ നിന്ന് മൂന്ന് പേരുണ്ട്. മുൻ മുഖ്യമന്ത്രിയും രാജ്യസഭ എം.പിയുമായ ബിപ്ളബ് കുമാർ ദേബിന്റെ വിശ്വസ്തൻ ടിങ്കു റോയ്, രത്തൻ ലാൽ നാഥ്, പ്രണജിത്ത് സിംഗ് റോയ്, ശാന്തന ചക്മ, സുശാന്ത ചൗധരി, ബി.ജെ.പി പട്ടിക വർഗ മോർച്ച തലവൻ ബികാഷ് ദേബർമ, സുധാൻ ഷു ദാസ്, ഐ.പി.എഫ്.ടി അംഗം ശുക്ല ചരൺ നൊയതിയ എന്നിവരാണ് അധികാരമേറ്റത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡ, മണിപ്പൂർ മുഖ്യമന്ത്രി എൻ.ബീരേൻ സിംഗ്, സിക്കിം മുഖ്യമന്ത്രി പി.എസ് തമാംഗ്, മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ധൻപൂർ ഉപതിരഞ്ഞെടുപ്പിലേക്ക്?
അമ്പത് വർഷക്കാലത്തെ സി.പി.എം ആധിപത്യത്തിന് അന്ത്യം കുറിച്ച് ധൻപൂർ പിടിച്ചെടുത്ത കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് സംസ്ഥാന രാഷ്ട്രീയത്തിൽ തുടരില്ലെന്നാണ് മന്ത്രിസഭ രൂപീകരണം നൽകുന്ന സൂചന. അവർ കേന്ദ്രമന്ത്രി പദം നിലനിറുത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. രണ്ടര വർഷം എം.എൽ.എ സ്ഥാനത്ത് തുടർന്ന് പിന്നീട് മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹമുണ്ട്. പ്രതിമ കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിൽ ധൻപൂരിൽ ഉപതിരഞ്ഞടുപ്പ് വേണ്ടി വന്നേക്കും. തിപ്രമോത പാർട്ടിയെ ഒപ്പം ചേർക്കാൻ ബി.ജെ.പി പരിശ്രമം തുടരുകയാണ്. അമിത് ഷായുമായി പ്രദ്യുത് ബർമൻ ഉടനെ കൂടിക്കാഴ്ച നടത്തിയേക്കും. ചർച്ച വിജയിച്ചാൽ മൂന്ന് മന്ത്രിസ്ഥാനം തിപ്രമോതയ്ക്ക് നൽകി എളുപ്പത്തിൽ ധൻപൂർ നിലനിറുത്താമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അനായാസം വിജയിക്കാമെന്നുമാണ്
ബി.ജെ.പിയുടെ കണക്ക് കൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |