ന്യൂഡൽഹി: കേന്ദ്ര സഹായം വെട്ടിക്കുറച്ചതു കൊണ്ടാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ഏർപ്പെടുത്തിയതെന്ന് വാദിക്കുന്ന കേരളം ജി.എസ്.ടി നഷ്‌ടപരിഹാരം ലഭിക്കാൻ 2017 മുതൽ അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ വെളിപ്പെടുത്തിയത് സംസ്ഥാന സർക്കാരിനു പ്രഹരമായി.
ആർ.എസ്.പി അംഗം എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രം നൽകുന്ന ജി.എസ്.ടി വിഹിതത്തിൽ പ്രതിവർഷം 5000 കോടി രൂപയുടെ കുറവു വരുന്നതിനാലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്ന സംസ്ഥാന സർക്കാരിന്റെ വാദം ചൂണ്ടിക്കാട്ടിയാണ് പ്രേമചന്ദ്രൻ ചോദ്യം ഉന്നയിച്ചത്.നിബന്ധനകൾ പ്രകാരം കേരളം എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയാൽ അർഹമായ വിഹിതം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഓരോ വർഷത്തെയും സാക്ഷ്യപ്പെടുത്തിയ കണക്കുകൾ ഒന്നിച്ചുനൽകിയാൽ മതിയെന്നും അവ ഇനിയെങ്കിലും നൽകാൻ സംസ്ഥാന സർക്കാരിനോട് പറയണമെന്നും എൻ.കെ.പ്രേമചന്ദ്രനോട് മന്ത്രി ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം അവസാനിപ്പിച്ചു
1.ഓരോ സംസ്ഥാനത്തിന്റെയും വാർഷിക നികുതി വളർച്ച ജി.എസ്.ടി നടപ്പാക്കിയ 2017ന് മുമ്പുള്ള മൂന്നു വർഷത്തെ ശരാശരി അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന് ഇത് 14 ശതമാനമാണ്.ഇതിൽ വരുന്ന കുറവാണ് ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രം തരുന്നത്.
2. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ കൃത്യമായ രേഖകൾ സമർപ്പിച്ചാൽ എ.ജി. സാക്ഷ്യപ്പെടുത്തിത്തരും. അതില്ലെങ്കിൽ കേന്ദ്രം സ്വയംനിശ്ചയിക്കുന്ന വിഹിതമാണ് നൽകുന്നത്.
തമിഴ്നാട് 2017 മുതൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സാക്ഷ്യപത്രം സഹിതം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. മൊത്തം 22322 കോടിയാണ് തുക. കുടിശിക 4223 കോടി.
3. 2022 ജൂലായ് മുതൽ ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അവസാനിപ്പിച്ചു. ഇതു തുടരണമെന്ന് കേരളം അടക്കം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം വഴങ്ങുന്നില്ല.
12000 കോടി:
കേരളത്തിന്
പ്രതിവർഷം
കിട്ടിയിരുന്നത്
750 കോടി:
കുടിശിക
` ജി.എസ്.ടി കുടിശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതു കൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയതെന്നുമുള്ള എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യം വസ്തുതാ വിരുദ്ധമാണ്.
കെ.എൻ. ബാലഗോപാൽ,
സംസ്ഥാന ധനമന്ത്രി
കണക്കുകൾ സമർപ്പിക്കുന്നുണ്ട് : ബാലഗോപാൽ
750 കോടി രൂപയുടെ ഒരു ഗഡു ജി.എസ്.ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളതെന്ന് സംസ്ഥാനധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ ഗഡുവും കേന്ദ്രം നൽകിയത്.
കേരളം ഉന്നയിക്കുന്ന പ്രശ്‌നം സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്.
ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമുണ്ട്.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് 18,000 ത്തോളം കോടി രൂപയുടെ നഷ്ടമുണ്ടായി.
ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാത്തതിനാൽ ഏകദേശ കണക്ക് നോക്കിയുള്ള തുകയാണ് കേരളത്തിന് ലഭിക്കുന്നത്. അതുപ്രകാരമാണ് 750കോടിയുടെ കുടിശിക. ബഡ്ജറ്റിനൊപ്പം എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതിരുന്നത് ഇതു മറയ്ക്കാനാവാം. വിഹിതം കിട്ടാത്തതിനാൽ സാമൂഹ്യ പെൻഷൻ നൽകാനും മറ്റും കഴിയുന്നില്ലെന്നായിരുന്നു ഇതുവരെ പാർട്ടി പത്രത്തിൽ അടക്കം പറഞ്ഞിരുന്നത്.
- എൻ.കെ. പ്രേമചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |