ന്യൂഡൽഹി: നമീബിയയിൽ നിന്നെത്തിയ ചീറ്റപ്പുലികൾക്ക് കൂട്ടായി 12 എണ്ണത്തിനെ കൂടി ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവരും. നാളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്ന പുലികളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ തുറന്നുവിടും. സെപ്‌തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയിൽ നിന്നുകൊണ്ടുവന്ന എട്ട് ചീറ്റകളെ കുനോ പാർക്കിൽ തുറന്നു വിട്ടത്.
ദക്ഷിണാഫ്രിക്കയുമായി ജനുവരിയിൽ ഒപ്പിട്ട കരാർ പ്രകാരമാണ് 12 ചീറ്റപ്പുലികളെ വ്യോമസേനയുടെ സി-17 ഗ്ളോബ്മാസ്റ്റർ വിമാനത്തിൽ കൊണ്ടുവരുന്നത്. ഏഴ് ആൺപുലികളും അഞ്ച് പെൺപുലികളുമാണ് സംഘത്തിലുണ്ടാകുക.
നമീബിയയിൽ നിന്നു കൊണ്ടുവന്ന എട്ട് പുലികളും കുനോ റിസർവ് വനത്തിൽ ഇരകളെ കൊന്ന് സസുഖം വാഴുകയാണെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ക്രിയാറ്റിന്റെ അളവ് കൂടിയതിനെ തുടർന്ന് ഒരു പെൺപുലിക്ക് അസുഖം പിടിപെട്ടെങ്കിലും ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു.
ഇന്ത്യൻ വനങ്ങളിൽ ജീവിച്ചിരുന്ന ഏഷ്യൻ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതിനെ തുടർന്നാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ശുപാർശ പ്രകാരം ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |