SignIn
Kerala Kaumudi Online
Friday, 29 March 2024 9.20 PM IST

സ്ഥലനാമം മാറ്റ ഹർജിയിൽ സുപ്രീംകോടതി, രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കരുത് ,​ ഭൂതകാലത്തിന്റെ തടവറയിൽ രാജ്യത്തെ തളയ്ക്കാനാവില്ല

supreme-court

ന്യൂ ഡൽഹി : ഒരു പ്രത്യേക മതത്തെ ഉന്നംവച്ച് സ്ഥലങ്ങളുടെയും റോഡുകളുടെയും പേരുകൾ മാറ്റണമെന്ന ആവശ്യത്തെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യം വിദ്വേഷംകൊണ്ടു തിളച്ചുമറിയാനാണോ ആഗ്രഹിക്കുന്നതെന്ന് ഹർജിക്കാരനും ബി.ജെ.പി നേതാവുമായ അഡ്വ. അശ്വിനി ഉപാദ്ധ്യായയോട് കോടതി ചോദിച്ചു.

അധിനിവേശത്തിന്റെ കഥകൾ മാന്തിയെടുത്ത് ഭൂതകാലത്തിന്റെ തടവറയിൽ രാജ്യത്തെയും വരുംതലമുറയെയും തളച്ചിടാനാവില്ലെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് ഹർജിക്കാരനും പിന്തുടരുന്നതെന്ന് ജസ്റ്റിസ് നാഗരത്ന തുറന്നടിച്ചു.

ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള സ്ഥലങ്ങൾക്കും റോഡുകൾക്കും പുരാതന ഹൈന്ദവ പേരുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം പുനർനാമകരണ കമ്മിഷൻ രൂപീകരിക്കണമെന്നതായിരുന്നു ആവശ്യം. ഇതിനായി കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ അപേക്ഷിച്ചത്. രാജ്യത്ത് നശീകരണമുണ്ടാക്കാനുളള ഉപകരണമായി സുപ്രീംകോടതിക്ക് മാറാൻ കഴിയില്ലെന്ന് ജസ്റ്റിസുമാർ തറപ്പിച്ച് പറഞ്ഞു. അനൈക്യം സൃഷ്‌ടിക്കരുത്. രാജ്യത്ത് വേറെ പ്രശ്‌നങ്ങളില്ലേയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഹർജി തള്ളിയ സുപ്രീംകോടതി,​ ഇതേ ആവശ്യമുന്നയിച്ച് സർക്കാരിനെയോ മറ്റേതെങ്കിലും അധികാരികളെയോ സമീപിക്കാൻ അനുമതിയും നിഷേധിച്ചു.

ഹർജിയിലെ വാദം

 ഇന്ദ്രപ്രസ്ഥ സ്ഥാപിച്ചത് യുധിഷ്ഠിരനായിട്ടും കുന്തിയുടേയോ, ഭീമന്റെയോ, നകുല സഹദേവൻമാരുടെയോ പേരുകളിൽ റോഡോ സ്ഥലങ്ങളോ ഇല്ല.

 എന്നാൽ, അധിനിവേശക്കാരായ അക്ബറിന്റെയും ഗോരിയുടെയും ഗസ്നിയുടെയും തുഗ്ളക്കിന്റെയും പേരുകളിൽ റോഡുകളും മറ്റുമുണ്ട്.

 ഒരു പ്രത്യേക സമുദായത്തിലെ ക്രൂരന്മാരുടെ പേരുകൾ മാറ്റി സ്ഥലങ്ങളുടെയും റോഡുകളുടെയും യഥാർത്ഥ പേരുകൾ പുനഃസ്ഥാപിക്കണം

ഹിന്ദുമതം മതാന്ധത

അനുവദിക്കുന്നില്ല: കോടതി


1. നിയമവാഴ്‌ച,​ മതേതരത്വം,​ ഭരണഘടന എന്നിവയുമായിട്ടാണ് ഇന്ത്യ ബന്ധിതമായിരിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഇന്നലെകൾക്ക് ഇന്നത്തെയും നാളെത്തെയും തലമുറകളെ വേട്ടയാടാൻ കഴിയില്ല. അങ്ങനെ സംഭവിച്ചാൽ,​ പിന്നീടുളള തലമുറകൾ ഭൂതകാലത്തിന്റെ തടവുകാരായി മാറും. ഹിന്ദുമതം മതാന്ധത അനുവദിക്കുന്നില്ല. പരസ്‌പര ഐക്യം മാത്രമേ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുകയുളളു.

2.വിദേശ ശക്തികൾ നമ്മളെ ഭരിച്ചിരുന്നു. പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ഇതെല്ലാം പറഞ്ഞുക്കൊണ്ട് എന്തുനേടാനാണ് ശ്രമിക്കുന്നത്.വിദേശികൾ ഇന്ത്യയെ ആക്രമിച്ചിട്ടില്ലെന്ന് ചരിത്രം തിരുത്തിയെഴുതാനാകില്ല. മെറ്റാ ഫിസിക്‌സ് പ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ മതങ്ങളിൽ ഒന്നായ ഹിന്ദുയിസത്തെ ഇത്തരം ഹർജികൾ നൽകി ചുരുക്കരുത്.

. ഞാൻ ക്രിസ്‌ത്യാനിയാണെങ്കിലും ഹിന്ദു മതത്തിലും ഒരുപോലെ ആകൃഷ്‌ടനാണ്. ഹിന്ദുമതത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ ക്രിസ്‌ത്യൻ പളളികൾ നി‌ർമ്മിക്കാൻ ഹിന്ദുക്കൾ ഭൂമി ദാനം ചെയ്‌തിട്ടുണ്ട്.

- ജസ്റ്റിസ് കെ.എം. ജോസഫ്

ഹിന്ദുയിസം ഒരു ജീവിതരീതിയാണ്. അതുകൊണ്ടാണ് ഇന്ത്യ എല്ലാത്തിനെയും സ്വാംശീകരിക്കുന്നത്. ഈ രാജ്യത്ത് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നതും അതുകൊണ്ടാണ്.

-ജസ്റ്റിസ് നാഗരത്ന

പ്രമുഖ പേരുമാറ്റങ്ങൾ

1. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ അമൃത് ഉദ്യാനായി

2. ഡൽഹിയിലെ രാജ്പഥ് കർത്തവ്യപഥായി

3. അലഹബാദ് പ്രയാഗ്‌രാജായി

4. ഫൈസാബാദ് ജില്ല അയോധ്യയായി

5. ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയമായി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.