ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് സന്ദീപ് സിംഗ് ബിഗ് ബോസ് ഫൈനലിസ്റ്റും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതമിന് നേരെ വധഭീഷണി മുഴക്കിയതായി കേസ്. അർച്ചനയുടെ പിതാവ് ഗൗതം ബുദ്ധ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യു.പി പൊലീസാണ് കേസെടുത്തത്. അർച്ചനയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും പരാതിയിൽ പറയുന്നു. ബിഗ് ബോസ് 16-ാം സീസൺ ടോപ്പ് ഫൈനലിസ്റ്റായിരുന്നു അർച്ചന.
സംഭവം പ്ലീനറി
സമ്മേളനത്തിൽ
പ്രിയങ്ക ഗാന്ധിയുടെ ക്ഷണ പ്രകാരം റായ്പൂർ പ്ലീനറി സമ്മേളന സ്ഥലത്തെത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 26നാണ് അർച്ചന റായ്പൂരിലേക്ക് പോയത്. പ്രിയങ്ക ഗാന്ധിയെ കാണാൻ സന്ദീപിനോട് അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. മാത്രമല്ല, ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. വളരെ മോശം ഭാഷയിലായിരുന്നു സന്ദീപ് സംസാരിച്ചതെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തന്നെ ജയിലിലാക്കുമെന്ന് സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തിയതായി ഫേസ് ബുക്ക് ലൈവിലൂടെ അർച്ചന ആരോപിച്ചിരുന്നു. പാർട്ടിക്ക് ദുഷ്പേരുണ്ടാക്കുന്നവരെ എന്തിനാണ് നിലനിറുത്തുന്നത്. തന്നെപ്പോലുള്ള നിരവധി പ്രവർത്തകരുടെ സന്ദേശങ്ങൾ പ്രിയങ്ക ഗാന്ധിയിലേക്കെത്തുന്നില്ലെന്നും അർച്ചന പറഞ്ഞു.
പിതാവിന്റെ പരാതിയെ തുടർന്ന് ഐ.പി.സി 504, 506 വകുപ്പുകളും പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിലെ 3(1) (ഡി),3(1) വകുപ്പുകളും ചേർത്ത് കേസ് എടുക്കുകയായിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് അർച്ചന ആഭ്യന്തരമന്ത്രാലയത്തിനും കത്തെഴുതി. 2022ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ ഹസ്തിനപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ അർച്ചന മത്സരിച്ചിരുന്നു. 1,519 വോട്ടുകൾ മാത്രമാണ് നേടാനായത്. മണ്ഡലത്തിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് 1.07 ലക്ഷത്തിലധികം വോട്ടുകൾ നേടി വിജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |