ന്യൂ ഡൽഹി : പോപ്പുലർ ഫ്രണ്ടിനെയും പോഷക സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര നടപടി ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ടിന്റെയും കേന്ദ്രസർക്കാരിന്റെയും അടക്കം വാദങ്ങൾ കേട്ട ശേഷമാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമ അദ്ധ്യക്ഷനായ ട്രൈബ്യൂണലിന്റെ തീരുമാനം.
2022 സെപ്‌തംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും, പരമാധികാരത്തിനും, സുരക്ഷയ്‌ക്കും ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യു.എ.പി.എ. പ്രകാരമുളള നടപടി. പോഷക സംഘടനകളായ റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയെയും നിരോധിച്ചിരുന്നു.
യു.എ.പി.എ. വകുപ്പ് മൂന്ന് പ്രകാരം സംഘടനകളെ നിരോധിച്ചാലും മുപ്പത് ദിവസത്തിനകം വിജ്ഞാപനം ട്രൈബ്യൂണലിലേക്ക് അയയ്‌ക്കണം. നിരോധനം ശരിയോ അല്ലയോ എന്നത്, കക്ഷികളെ കേട്ട ശേഷമാണ് ട്രൈബ്യൂണൽ തീരുമാനിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെയും പോഷക സംഘടനകളുടെയും കാര്യത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി ദിനേശ് കുമാർ ശർമയെ കേന്ദ്രസർക്കാർ അദ്ധ്യക്ഷനായി നിയോഗിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |