ചെന്നൈ: പാർട്ടി രൂപീകരിച്ചുടൻ സിനിമാ താരം വിജയ് മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് സൂചന. ഡി.എം.കെയോടും അണ്ണാ ഡി.എം.കെയോടും മുഖം തിരിച്ച പാർട്ടികളാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രേവശത്തെ പ്രതീക്ഷയോടെ കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സീറ്റ് സ്വപ്നം കാണുന്ന കമലഹാസന്റെ മക്കൾ നീതി മയ്യമാണ് വിജയ്‌യുമായി സഖ്യത്തിലാകാൻ മുന്നിൽ നിൽക്കുന്നത്.
തിരഞ്ഞെടുപ്പിന് മുമ്പ് വിജയ് പാർട്ടി രൂപകീരിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ പരസ്യപിന്തുണ കമലഹാസൻ ആഗ്രഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി അടുപ്പം പുലർത്തുന്ന കമൽ ഭാരത് ജേഡോ യാത്രയിൽ പങ്കെടുത്തിരുന്നു. ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രചാരണവും നടത്തി. കോൺഗ്രസ് ഡി.എം.കെ മുന്നണിയിലാണ്. സീറ്റു വിഭജന കാര്യത്തിൽ സംസ്ഥാനത്തെ ഡി.എം.കെ, കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ പിന്തുണയുള്ള കമലിന് ഡി.എം.കെ സീറ്റ് നൽകാനുള്ള സാദ്ധ്യത കുറവാണ്.
കോയമ്പത്തൂരിൽ ഡി.എം.കെ സ്വാധീനം കുറവാണ്. അതുകൊണ്ടു തന്നെ വിജയ്‌യുടേയും കോൺഗ്രസിന്റേയും പിന്തുണ നേടിയാൽ വിജയിക്കാമെന്നാണ് കമലിന്റെ കണക്കുകൂട്ടൽ. ഡി.എം.കെ കൂട്ടുകെട്ട് കോൺഗ്രസിന് ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാൽ വിജയ്‌യെ സമീപിച്ചേക്കും.
യു.പി.എ സർക്കാരിന്റെ കാലത്ത് വിജയ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങിയിരുന്നു. തമിഴ്നാട്ടിലെ അന്നത്തെ ഡി.എം.കെ സർക്കാർ സിനിമമേഖലയിൽ പിടിമുറുക്കിയതോടെയായിരുന്നു ഈ നീക്കം. പിന്നീട് അണ്ണാ ഡി.എം.കെ അധികാരത്തിലെത്തിയതോടെ സിനിമാരംഗത്തെ സ്ഥിതി മാറി. രാഷ്ട്രീയം മറന്ന് വിജയ് സിനിമയിൽ സജീവമാവുകയും ചെയ്തു. അണ്ണാ ഡി.എം.കെയുമായുള്ള സഖ്യം ഉപേക്ഷിച്ച ബി.ജെ.പി പക്ഷേ വിജയ്‌യുമായി സഖ്യം ചേരാനുള്ള സാദ്ധ്യത കുറവാണ്. കേന്ദ്രവിരുദ്ധ നിലപാടിന്റെ പേരിൽ ബി.ജെ.പിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങിയ ചരിത്രവും വിജയ്‌ക്കുണ്ട്.
പുതിയ സഖ്യത്തിലേക്കെത്തുന്ന പാർട്ടികൾ
ഡി.എം.ഡി.കെ, പി.എം.കെ, തമിഴ് മാനില കോൺഗ്രസ്
തമിഴക മക്കൾ മുന്നേറ്റ കഴകം
പുതിയ പാർട്ടിക്ക് തമിഴക മക്കൾ മുന്നേറ്റ കഴകം (ടി.എം.എം.കെ) എന്ന പേരിടുമെന്നാണ് സൂചന. അംബേദ്ക്കർ, പെരിയാർ, കാമരാജ് തുടങ്ങിയവരുടെ ആശയങ്ങൾ ഉയർത്തിയാണ് വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാനൊരുങ്ങുന്നത്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ വോട്ടുകളാകും പ്രധാനമായും ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |