ന്യൂഡൽഹി: എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് മലയാളി വോട്ടുകളുറപ്പിക്കാൻ ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മുംബയിലും ഡൽഹിയിലും പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ,സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരമാണിത്. മലയാളി സമൂഹങ്ങളുടെയും സമുദായ സംഘടനകളുടെയും യോഗങ്ങൾ സംഘടിപ്പിക്കും. ഇതിനകം നൂറോളം കുടുംബയോഗങ്ങളും ഗൃഹസമ്പർക്ക പരിപാടികളും നടത്തി. തുഷാറിനൊപ്പം ബി.ഡി.ജെ.എസ് നേതാക്കളായ അരയക്കണ്ടി സന്തോഷ്,അഡ്വ. സിനിൽ മുണ്ടപ്പള്ളി,അഡ്വ. അനിരുദ്ധ് കാർത്തികേയൻ എന്നിവരും പങ്കെടുക്കും.
ലീഗിന്റെ ഇടപെടലുകൾ സാമൂഹ്യനീതിയെ അട്ടിമറിക്കുന്നു വെടക്കാക്കി തനിക്കാക്കാനുള്ള കപട രാഷ്ട്രീയ നയങ്ങളാണ് ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ കേരള രാഷ്ട്രീയത്തിൽ പയറ്റുന്നതെന്നും അതിന്റെ ഫലമായി സാമൂഹ്യ നീതി അട്ടിമറിക്കപ്പെടുന്നുവെന്നും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയന്റെ ദിൽഷാദ് ഗാർഡൻ ശാഖ സംഘടിപ്പിച്ച ഏകദിന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറത്ത് ഗുരുദേവൻ ശിവപ്രതിഷ്ഠയിലൂടെ ഉയർത്തിയ ദാർശനിക ചിന്താധാരയാണ് ഭേദമില്ലാത്ത ലോകം എന്ന ദർശനത്തിന് അടിസ്ഥാനമെന്നും തുഷാർ ചൂണ്ടിക്കാട്ടി.
ശാഖാ യോഗം പ്രസിഡന്റ് ടി.കെ. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരക്കണ്ടി സന്തോഷ്,പന്തളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി,അഡ്വ. അനിരുദ്ധ് കാർത്തികേയൻ,ഡൽഹി യൂണിയൻ പ്രസിഡന്റ്,ടി.എസ്. അനിൽ,വൈസ് പ്രസിഡന്റ് സി.ഡി.സുനിൽകുമാർ, ഭാരവാഹികളായ സുധീർ,രാജീവൻ,ദിവാകരൻ,സുനിൽ,സുശീലൻ വാസുദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |