ന്യൂഡൽഹി : വിദേശ മെഡിക്കൽ ബിരുദത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യണമെങ്കിൽ, അവിടെ കോഴ്സിൽ ചേരുന്നതിന് മുൻപ് ഇവിടെ നീറ്റ് മറികടക്കണമെന്ന് സുപ്രീംകോടതി. വിദേശ മെഡിക്കൽ കോഴ്സിൽ ചേരണമെങ്കിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് അനിവാര്യമാണ്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ നീറ്റ് യോഗ്യത നേടണം. 2018ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിൽ കൊണ്ടുവന്ന ഈ വ്യവസ്ഥ സുപ്രീംകോടതി അംഗീകരിച്ചു.
വ്യവസ്ഥയ്‌ക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ ഇടപെട്ടില്ല. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ല. ഏകപക്ഷീയമോ, യുക്തിരഹിതമോ അല്ല. അതിനാൽ ഹർജികൾ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് അരുണാദിത്യ ദുബെ തുടങ്ങിയ വിദ്യാർത്ഥികൾ വാദിച്ചു. എന്നാൽ, സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി നാലിന്റെ വിധി കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.
അനിവാര്യ
യോഗ്യത
നിയന്ത്രണങ്ങളിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. . വ്യവസ്ഥ നിലവിൽ വന്ന ശേഷവും, നീറ്റ് യോഗ്യതയോടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നേടാതെയാണ് വിദേശ കോഴ്സിന് ചേർന്നതെങ്കിൽ അത്തരക്കാർക്ക് ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാൻ സാധിക്കില്ല. ഇവിടെ പ്രാക്‌ടീസ് ചെയ്യണമെങ്കിൽ നിയമവ്യവസ്ഥ പാലിക്കണം. അനിവാര്യമായ യോഗ്യതയായിട്ടാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, ഇന്ത്യയ്‌ക്കു പുറത്ത് പ്രാക്‌ടീസ് ചെയ്യാനുള്ള അവകാശം ആരും തടയുന്നില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |