ന്യൂഡൽഹി: യുദ്ധ കൊതിയനെന്നും ജിഹാദി ജനറലെന്നും കുപ്രസിദ്ധനായ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെ നീക്കിയെന്ന് അഭ്യൂഹം. പകരം ജനറൽ സഹിർ ഷംഷാദ് മിർസയെ നിയമിക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. വ്യക്തി നേട്ടങ്ങൾക്കായി പാകിസ്ഥാനെ അപകടത്തിലാക്കിയതിന് സേനയിലെ ഒരു വിഭാഗം അസിമിനെ അറസ്റ്ര് ചെയ്‌ത് പദവിയിൽ നിന്ന് നീക്കിയെന്നും പറയപ്പെടുന്നു.
അട്ടിമറി സാദ്ധ്യതയും പാക് സേനതള്ളിക്കളയുന്നില്ല. ഇത് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും ജനങ്ങളിലും വലിയ ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. പാകിസ്ഥാനിലെ സർവാധികാരിയായ മുനീറാണ് ഇന്ത്യാ - പാക് സംഘർഷത്തിന് തിരി കൊളുത്തിയത്. അസിമിന്റെ പ്രകോപന പ്രസംഗമാണ് പ്രശ്നം വഷളാക്കിയതെന്നാണ് വിലയിരുത്തൽ. അസിമിനെച്ചൊല്ലി പാക് സേനയിൽ കലാപമെന്നും റിപ്പോർട്ടുണ്ട്.
ജനറൽ ജാവേദ് ബജ്‌വ വിരമിച്ചപ്പോഴാണ് അസിം മുനീർ 2022ൽ പാക് സേനാ മേധാവിയായത്. എല്ലാ ചീഫുമാരുടെയും കാലാവധി മൂന്നിൽ നിന്ന് അഞ്ച് വർഷമായി നീട്ടിയിരുന്നു. ഇതു പ്രകാരം മുനീറിന് 2027 വരെ കാലാവധിയുണ്ട്.
ഐ.എസ്.ഐ ചീഫായും മിലിട്ടറി ഇന്റലിജന്റ്സ് ചീഫായും പ്രവർത്തിച്ചിട്ടുള്ള അപൂർവം ജനറൽമാരിൽ ഒരാളാണ് മുനീർ. ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റാ ബീവിക്കെതിരെ അഴിമതിയിടപാട് സംബന്ധിച്ച വിവരം മുനീർ കണ്ടെത്തി. ഇത് ഇമ്രാനെ ചൊടിപ്പിച്ചു. തുടർന്ന് ഐ.എസ്.ഐ ചീഫ് സ്ഥാനത്തുനിന്ന് നീക്കി. ഇതിന്റെ പകയാണ് ഇമ്രാനെ അട്ടിമറിക്കാൻ മുനീറിനെ പ്രേരിപ്പിച്ചത്. പ്രസിഡന്റ് ആസിഫ് അലി സർദാരിക്കു താത്പര്യമില്ലായിരുന്നെങ്കിലും നവാസ് ഷെരീഫിന്റെയും ഷാബാസ് ഷെരീഫിന്റെയും പിന്തുണ മുനീറിനു സഹായകമായി.
പഹൽഗാമിന് പിന്നിലെ വിഷനാവ്
പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപായിരുന്നു അസിമിന്റെ പ്രകോപന പ്രസംഗം. കാശ്‌മീരുമായുള്ള ഇസ്ലാമാബാദിന്റെ ബന്ധം കഴുത്തിലെ ഞരമ്പു പോലെയെന്നായിരുന്നു പരാമർശം. കാശ്‌മീരിനെ മറക്കാൻ കഴിയില്ല. കാശ്‌മീരി സഹോദരങ്ങളെ ഉപേക്ഷിക്കില്ല. പാകിസ്ഥാന്റെ കഥ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. ആചാരങ്ങളും ചിന്തകളും ലക്ഷ്യങ്ങളും വ്യത്യസ്‌തമാണ്. ആ മതബോധമാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഇന്ത്യയും പാകിസ്ഥാനും രണ്ട് രാഷ്ട്രങ്ങളാണെന്നും പ്രസംഗിച്ചു.
പിതാവ് സയിദ് സർവാർ മുനീർ ഷാ മതപണ്ഡിതനും സ്‌കൂൾ അദ്ധ്യാപകനുമായിരുന്നു. ആഴത്തിലുള്ള മതവിശ്വാസസാഹചര്യത്തിലാണ് വളർന്നത്. റാവൽപിണ്ടിയിലെ മതപാഠശാലയിലായിരുന്നു മതവിദ്യാഭ്യാസം. ഖുറാൻ ഹൃദിസ്ഥമാക്കിയിരുന്നു. പ്രസംഗങ്ങളിൽ മതവാക്യങ്ങളും ഉദ്ധരണികളും സ്ഥിരമായി അസിം ഉപയോഗിച്ചിരുന്നു.
വേര് പഞ്ചാബിലെ ജലന്ധറിൽ
1968ൽ റാവൽപിണ്ടിയിൽ ജനനം
മാതാപിതാക്കൾ 1947ൽ വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി. വേര് പഞ്ചാബിലെ ജലന്ധറിൽ
ഇസ്ളാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ
1986ൽ പാക് കരസേനയിൽ ചേർന്നു
പരിശീലനസമയത്ത് ബെസ്റ്റ് പെർഫോമിംഗ് കേഡറ്രായിരുന്നു. സോഡ് ഒഫ് ഹോണർ നേടി.
കമ്മിഷൻഡ് ഓഫീസറായാണ് പാക് കരസേനയിൽ പ്രവേശിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |