ന്യൂഡൽഹി: കോൺഗ്രസ് കേരളാ ഘടകത്തിന്റെ സോഷ്യൽ മീഡിയ വിഭാഗം പുറത്തുവിട്ട ബീഡി പരാമർശം ബീഹാറിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഡി പരാമർശം ബീഹാറിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ പൂർണിയയിൽ 40,000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പതിറ്റാണ്ടുകളായി ബീഹാറിനെ ചൂഷണം ചെയ്‌തവരെ ഇപ്പോൾ സംസ്ഥാന വേഗത്തിൽ വികസിക്കുന്നത് അസ്വസ്ഥരാക്കുന്നു. മുന്നേറുന്ന ബീഹാറിനെ പ്രതിപക്ഷ പാർട്ടികൾ അപമാനിക്കുന്നു. ബീഹാറും ബീഡിയും ഒരേ അക്ഷരത്തിൽ തുടങ്ങുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അത്തരം മാനസികാവസ്ഥയുള്ളവർക്ക് ഒരിക്കലും ബീഹാറിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കാനാവില്ല. ഈ അപമാനത്തിന് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ബീഹാറിലെ ജനങ്ങൾ മറുപടി നൽകണം.
സ്വന്തം ഖജനാവ് നിറയ്ക്കുന്നതിൽ ശ്രദ്ധിച്ചവർക്ക് ദരിദ്രർക്ക് വീടുവച്ച് നൽകാനാകില്ല. മുൻപ് കേന്ദ്ര സർക്കാർ അയച്ച ഓരോ രൂപയിലും 0.85 രൂപ അഴിമതിയിലൂടെ നഷ്ടപ്പെട്ടിരുന്നു. പ്രതിപക്ഷം ഭരിച്ചപ്പോൾ എപ്പോഴെങ്കിലും ദരിദ്രർക്ക് നേരിട്ട് പണം ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അനധികൃത നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ ബീഹാറിന്റെ സ്വത്വത്തിനും ഭീഷണിയാണെന്നും മോദി ആരോപിച്ചു. സീമാഞ്ചലിലും കിഴക്കൻ ഇന്ത്യയിലും ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധിയാണുള്ളത്. ഇതിന് പരിഹാരമായാണ് താൻ സ്വാതന്ത്ര്യദിനത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന പ്രതിപക്ഷ സഖ്യം ബീഹാറിന്റെയും രാജ്യത്തിന്റെയും വിഭവങ്ങളെയും സുരക്ഷയെയും അപകടപ്പെടുത്തും. അതിനെതിരായ നടപടികളിലാണ് കേന്ദ്രം-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |