
ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയ മുഖ്യമന്ത്രി മമത ബാനർജി നാടകീയ രംഗം സൃഷ്‌ടിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ,കമ്മിഷണർമാരായ എസ്.എസ്. സന്ധു,വിവേക് ജോഷി എന്നിവരോട് കയർത്തു. എസ്.ഐ.ആർ നടപടികളിൽ രോഷം പ്രകടിപ്പിച്ച മമത അവിടുത്തെ മേശയിൽ ആഞ്ഞടിച്ചു. കൂടിക്കാഴ്‌ച ബഹിഷ‌്‌കരിച്ച് പുറത്തിറങ്ങി.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ അഭിഷേക് ബാനർജി,കല്യാൺ ബാനർജി,കരടു വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ചില കുടുംബങ്ങൾ എന്നിവർക്കൊപ്പമാണ് മമതയെത്തിയത്. ഗ്യാനേഷ് അഹങ്കാരിയും നുണയനുമാണെന്നും തന്നോടും പ്രതിനിധി സംഘത്തോടും മോശമായി പെരുമാറിയെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം മമത പ്രതികരിച്ചു. അപമാനിക്കപ്പട്ടതിനാലാണ് ഇറങ്ങി പോരേണ്ടി വന്നത്. ആ കസേരയെ താൻ ബഹുമാനിക്കുന്നുവെന്നു. ഒരു കസേരയും ആർക്കും സ്ഥിരമല്ല. ഒരുദിനം അവിടെ നിന്നിറങ്ങേണ്ടി വരും. ബംഗാളിനെ എന്തിനു ഉന്നംവയ്‌ക്കുന്നു? 58 ലക്ഷം പേരെയാണ് കരടു വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതിനെ ചോദ്യം ചെയ്യാൻ പോലും വോട്ടർമാർക്ക് കഴിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ ധൃതിപിടിച്ചു എന്തിനാണ് എസ്.ഐ.ആർ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കണമായിരുന്നു. ബി.ജെ.പി ഭരിക്കുന്ന അസാമിൽ എന്തുകൊണ്ടാണ് എസ്.ഐ.ആർ നടത്താത്തത്? ബി.ജെ.പിക്കു വേണ്ടി ദല്ലാളെന്ന മട്ടിലാണ് കമ്മിഷൻ പണിയെടുക്കുന്നത്. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും മമത ആരോപിച്ചു. പ്രതിഷേധ സൂചകമായി കറുത്ത ഷാൾ ധരിച്ചാണ് മമതയും സംഘവും കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.
ആരോപണങ്ങൾ തള്ളി കമ്മിഷൻ
മമതയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തെ അപമാനിച്ചുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. മമതയുടെ ചോദ്യങ്ങൾക്ക് ഗ്യാനേഷ് കൃത്യമായ മറുപടി നൽകി. തൃണമൂൽ നേതാക്കൾ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു. നിയമവാഴ്ച നിലനിറുത്തുമെന്നും നിയമം കൈയിലെടുക്കുന്നവരെ കർശനമായി നേരിടുമെന്നും ഗ്യാനേഷ് പ്രതികരിച്ചിട്ടുണ്ട്. കമ്മിഷന്റെ ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ തകർത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് പേരുമായി കമ്മിഷൻ ഓഫീസിലേക്ക് എത്താൻ തനിക്കു കഴിയുമെന്ന് മമത ഭീഷണിപ്പെടുത്തി.
സുപ്രീംകോടതിയിലേക്ക്
പശ്ചിമബംഗാളിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് സുതാര്യമല്ലാത്ത തിടുക്കപ്പെട്ട നീക്കങ്ങളാണ്. എസ്.ഐ.ആർ പ്രക്രിയയെ യുദ്ധക്കളമായി മാറ്റി. ഭരണഘടനാ വിരുദ്ധമായ നടപടികളുടെ ഫലമായി വലിയതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടേക്കും. 2002ന്റെ കട്ട് ഓഫ് വച്ച് പൗരത്വം തെളിയിക്കാൻ നിലവിലെ വോട്ടർമാരോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സമ്മതിദായകർ ഹാജരാക്കുന്ന രേഖകൾ ഏകപക്ഷീയമായി നിരസിക്കുന്നു. ഹിയറിംഗ് കൃത്യമല്ല. കരടു വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ പേരുകൾ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും പ്രസിദ്ധീകരിക്കുന്നില്ല. എസ്.ഐ.ആർ ഗൂഢോദ്ദ്യേശത്തോടെയുള്ള നീച പദ്ധതിയാണ്. 2025ൽ തയ്യാറാക്കിയ വോട്ടർപട്ടിക ഉപയോഗിച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും മമത ബാനർജി ഹർജിയിൽ ആവശ്യപ്പെട്ടു.
ഇ.ഡിക്കെതിരെ
സത്യവാങ്മൂലം
തൃണമൂൽ കോൺഗ്രസിന്റെ പൊളിറ്റിക്കൽ കൺസൾട്ടന്റായ ഐ-പാകിന്റെ കാെൽക്കത്തയിലെ ഓഫീസ് ജനുവരി എട്ടിന് ഇ.ഡി റെയിഡ് ചെയ്തിരുന്നു. മമത,ഡി.ജി.പി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തി റെയിഡ് തടസപ്പെടുത്തി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. ഈനടപടികൾക്കെതിരെ ഇ.ഡി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് ബംഗാൾ സർക്കാർ കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |