
ന്യൂഡൽഹി: മൂന്നു സേനകളിലെ അംഗങ്ങൾക്കും വിരമിച്ചവർക്കും പുസ്‌തകം പ്രസിദ്ധീകരിക്കണമെങ്കിൽ ഇനി കടമ്പകൾ പലതുകടക്കണം. കൈയെഴുത്തു പ്രതി അംഗീകരിക്കുന്നതിനു മുമ്പുള്ള നടപടിക്രമങ്ങൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. പുതിയ ചട്ടങ്ങളും മാർഗരേഖയും പുറത്തിറക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രമം. കഴിഞ്ഞദിവസം ഇക്കാര്യം ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിൽ ഉന്നതതല യോഗം ചേർന്നുവെന്നാണ് സൂചന. വിശദമായ പ്രസന്റേഷൻ യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചുവെന്നും അറിയുന്നു. മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്‌തകം 'ഫോർ സ്റ്രാഴ്സ് ഓഫ് ഡെസ്റ്റിനി " വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് വേഗത്തിലുള്ള നീക്കങ്ങൾ.
രാജ്യസുരക്ഷ പരമപ്രധാനം
സർവീസിലുള്ളവർ നിലവിൽ സർവീസ്-സേനാ ചട്ടങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടിയിരിക്കണമെന്നാണ് ചട്ടം. ഉള്ളടക്കത്തിന്റെ സ്വഭാവം അനുസരിച്ച് സേനാ ആസ്ഥാനം മുതൽ പ്രതിരോധ മന്ത്രാലയം വരെ മുൻകൂർ പരിശോധന നടത്തുന്നതാണ് രീതി. സേനയുടെ പ്രവർത്തനം, ആഭ്യന്തര പ്രക്രിയകൾ, ആയുധക്കരുത്തിന്റെ വിശദാംശങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ, രാജ്യസുരക്ഷയും വിദേശരാജ്യങ്ങളുമായുമുള്ള ബന്ധങ്ങൾ എന്നിവ പുസ്‌തകത്തിൽ വിവരിക്കുന്നതിന് സമ്പൂർണ വിലക്ക്.രാജ്യസുരക്ഷ,അതീവ രഹസ്യവിവരങ്ങൾ എന്നിവയെ ബാധിക്കുന്ന പരാമർശങ്ങൾ കൈയെഴുത്തു പ്രതിയിലുണ്ടോയെന്ന് പ്രതിരോധ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക രഹസ്യനിയമം ഉൾപ്പെടെ രാജ്യത്തെ നിയമങ്ങൾ അവർക്ക് ബാധകമാണെങ്കിലും പുസ്‌തകമെഴുതുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമമോ,ചട്ടങ്ങളോ ഇല്ല. ഈപഴുത് അടയ്‌ക്കാനാണ് ഔദ്യോഗിക രഹസ്യനിയമം അടക്കം മുൻനിറുത്തിയുള്ള പുതിയ ചട്ടങ്ങൾ വരുന്നത്. അതേസമയം ഇന്റലിജൻസ്, മറ്റു കേന്ദ്ര സുരക്ഷാ ഏജൻസികൾ എന്നിവിടങ്ങളിൽ നിന്ന് വിരമിക്കുന്നവർ അവരുടെ ഏജൻസികളെ സംബന്ധിച്ച വിവരങ്ങൾ മുൻകൂർ അനുമതി തേടാതെ പ്രസിദ്ധീകരിക്കരുതെന്ന് 2021ലെ പെൻഷൻ റൂൾസ് ഫോർ സിവിൽ സെർവന്റസിൽ വ്യവസ്ഥയുണ്ടെന്നതും ശ്രദ്ധേയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |