ന്യൂഡൽഹി: മുംബയ് തീരത്തിനടുത്ത് ആഡംബരക്കപ്പലിൽ ലഹരിപ്പാർട്ടി ആഘോഷിക്കുന്നതിനിടെബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ (23), സുഹൃത്തുക്കളായ നടിയും മോഡലുമായ മുൻമൻ ധമേച (23), അർബാസ് മെർച്ചന്റ് (26) എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. കോർഡേലിയ ഗ്രൂപ്പിന്റെ 'എം.വി. എംപ്രസ്" എന്ന ഇന്ത്യൻ കപ്പലിൽ നിന്ന് ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്. നുപുർ സരിക, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിൽ. രാജ്യത്തെ അത്യാഡംര കപ്പലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് എം.വി എംപ്രസ്. സെപ്തംബർ 22 ന് ഈ കപ്പൽ കൊച്ചിയിൽ എത്തിയിരുന്നു.
ഇന്നലെ പുലർച്ചയോടെ മുംബയിലെ എൻ.സി.ബി ആസ്ഥാനത്ത് എത്തിച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബയ് ജെ.ജെ. ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. ഏഴ് മണിയോടെ കോടതിയിൽ ഹാജരാക്കി. ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ കുറ്റം നിഷേധിച്ചിട്ടുണ്ട്. എം.ഡി.എം.എ, കൊക്കെയ്ൻ, ചരസ് ഉൾപ്പടെ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത കപ്പൽ മുംബയ് അന്താരാഷ്ട്ര ക്രൂസ് ടെർമിനലിൽ എത്തിച്ചു.
ഫാഷൻ ടി.വി ഇന്ത്യയുടെ സഹകരണത്തോടെ ഡൽഹി ആസ്ഥാനമായ നമസ് ക്രേ എന്ന കമ്പനിയാണ് 'ക്രേ ആർക്ക്" എന്നപേരിൽ സംഗീത നൃത്തവിരുന്നും ലഹരിപ്പാർട്ടിയും സംഘടിപ്പിച്ചത്. ഫാഷൻ ടി.വി ഇന്ത്യയുടെ എം.ഡി കാഷിഫ് ഖാനെ ഉൾപ്പെടെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുംബയിൽ നിന്നു യാത്ര തിരിച്ച് ഗോവയിലെത്തി കടലിൽ ചെലവഴിച്ച ശേഷം 4ന് രാവിലെ 10ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു കപ്പൽ യാത്ര ക്രമീകരിച്ചിരുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് ആര്യനെ പിടികൂടിയത്. കപ്പൽ പാർട്ടിക്ക് നൂറോളം ടിക്കറ്റുകളാണ് വിറ്റത്. ഒരു ടിക്കറ്റിന് 80,000 രൂപയിലധികമാണ് വില. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തുള്ള നിരവധിപ്പേർ ഉണ്ടായിരുന്നു. ആര്യനെ അതിഥിയായി ക്ഷണിച്ചതാണെന്നും പറയപ്പെടുന്നു.
വേഷം മാറി എൻ.സി.ബി
കപ്പലിൽ പ്രമുഖരുടെ മക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന ലഹരിപ്പാർട്ടി നടക്കുമെന്ന് 15 ദിവസം മുമ്പുതന്നെ എൻ.സി.ബിക്ക് വിവരം ലഭിച്ചിരുന്നു. മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്കെഡയുടെ നേതൃത്വത്തിൽ 20 അംഗ എൻ.സി.ബി സംഘം യാത്രാക്കാരെന്ന നിലയിൽ ടിക്കറ്റെടുത്ത് പാർട്ടിയുടെ ഭാഗമായി. കപ്പൽ തീരം വീട്ട് നടുക്കടലിൽ എത്തിയതോടെ ലഹരിപ്പാർട്ടി തുടങ്ങി. തുടർന്ന് ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.
യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സ്വകാര്യ കമ്പനിയാണ് പാർട്ടി സംഘടിപ്പിച്ചത്. കപ്പലിന് ഇവരുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല.
ജർഗൺ ബെയ്ലോം, കോർഡേലിയ ക്രൂസ് സി.ഇ.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |