ന്യൂഡൽഹി: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന്, ആര്യൻഖാൻ പ്രതിയായ ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസ് അന്വേഷണത്തിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബയ് സോണൽ മേധാവി സമീർ വാങ്ക്‌ഡെയെ നീക്കി.
വാങ്ക്ഡെ അന്വേഷിച്ചുകൊണ്ടിരുന്ന ആര്യൻഖാൻ കേസ്, ബോളിവുഡ് താരം അർമാൻ കോഹ്‌ലി ഉൾപ്പെട്ട മയക്കുമരുന്ന് കേസ്, എൻ.സി.ബി. നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ ഉൾപ്പെട്ട നാർക്കോട്ടിക് കേസ് തുടങ്ങിയവ ഇനി ഡൽഹി എൻ.സി.ബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അന്വേഷിക്കും.എന്നാൽ ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് വാങ്ക്ഡെ പ്രതികരിച്ചു.
ആര്യൻ കേസുമായി ബന്ധപ്പെട്ട് എട്ടുകോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വാങ്ക്‌ഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിലാണ് കേസ് ഒത്തുതീർപ്പാക്കാൻ 25 കോടിയുടെ ഇടപാടു നടന്നുവെന്നും അതിൽ എട്ടുകോടി വാങ്ക്ഡെയ്ക്കാണെന്നും സത്യവാങ് മൂലം നൽകിയത്. തുടർന്ന് കഴിഞ്ഞ ആഴ്ച വാങ്ക്‌ഡെയെ ഡൽഹി ആർ.കെ.പുരത്തെ എൻ.സി.ബി ആസ്ഥാനത്ത് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളെ സ്ഥിരമായി ഭീഷണിപ്പെടുത്തി വാങ്ക്‌ഡെ പണം തട്ടുമായിരുന്നുവെന്ന് ആരോപിക്കുന്ന കത്ത് വാങ്ക്‌ഡെയ്‌ക്കൊപ്പം ജോലി ചെയ്യുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ പുറത്ത് വിട്ടിരുന്നു. മുസ്ലിം ആയിരുന്നിട്ടും സമീർ വാങ്ക്‌ഡെ യു.പി.എസ്.സി പരീക്ഷയിൽ സംവരണം ലഭിക്കാൻ രേഖകളിൽ പട്ടികജാതി എന്നാക്കി മാറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.
ആര്യൻ ഖാന്റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്ക്ഡെയെ നീക്കിയിരിക്കുന്നു. 26 കേസുകളിൽ കൂടി അന്വേഷണം നടത്തേണ്ടതുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്. ഞങ്ങൾ അത് ചെയ്യും.
-നവാബ് മാലിക്
മഹാരാഷ്ട്ര മന്ത്രി,എൻ.സി.പി നേതാവ്
സമീർ വാങ്ക്ഡെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |