ന്യൂഡൽഹി: താലിബാൻ അധീനതയിലായ അഫ്ഗാനിസ്ഥാൻ ഭീകരരുടെ താവളമാകരുതെന്ന ഇന്ത്യയുടെ നിലപാടിന് എട്ട് രാജ്യങ്ങളുടെ പിന്തുണ. ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളും സുരക്ഷാ കൗൺസിൽ സെക്രട്ടറിമാരും പങ്കെടുത്ത മൂന്നാമത് പ്രാദേശിക സുരക്ഷാ ചർച്ചയിൽ റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. ഇന്ത്യ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത ചർച്ചയിലേക്കുള്ള ക്ഷണം ചൈനയും പാകിസ്ഥാനും നിരസിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അഫ്ഗാനിസ്ഥാനും അതിന്റെ ഭൂപ്രദേശവും ഭീകര പരിശീലനം, ഭീകരർക്ക് സാമ്പത്തിക സഹായം നൽകൽ, ഭീകരപ്രവർത്തനങ്ങളുടെ ആസൂത്രണം, ഭീകരർക്ക് അഭയം നൽകൽ തുടങ്ങിയ നടപടികൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് ഡൽഹി പ്രഖ്യാപനമെന്ന പേരിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. അഫ്ഗാനിസ്ഥാൻ ആഗോള ഭീകരതയുടെ താവളമാകുന്നത് തടയാനുള്ള എല്ലാ നടപടിയുമെടുക്കണം. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ മാനിച്ച് മറ്റ് രാജ്യങ്ങൾ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും പാകിസ്ഥാന്റെ പേരു പരാമർശിക്കാതെ പ്രമേയത്തിൽ സൂചിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്താൻ പിന്തുണ നൽകും.
അഫ്ഗാനിലെ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളും ഭീകരപ്രവർത്തനം, മൗലികവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മേഖലയിലെ സുരക്ഷയ്‌ക്ക് ഭീഷണിയാകാനിടയുണ്ടെന്നും അതിനാൽ എല്ലാ വിഭാഗങ്ങളുടെ പങ്കാളിത്തമുള്ളതും സമഗ്രവും സമ്പൂർണവുമായ ഒരു ഭരണകൂടം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ കുൻഡൂസ്, കാണ്ഡഹാർ, കാബൂൾ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ചു.
അഫ്ഗാന്റെ പുനരുദ്ധാരണത്തിന് യു.എൻ ഇടപെടൽ അനിവാര്യമാണ്. അവിടുത്തെ സ്‌ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. കഷ്‌ടത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അടിയന്തരമായി സഹായം ലഭ്യമാക്കണം. വിഷയം ചർച്ച ചെയ്യാൻ അടുത്ത വർഷം വീണ്ടും യോഗം ചേരാനും തീരുമാനമായി.
യോഗത്തിൽ പങ്കെടുത്തവർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിലെ ഒാരോ സംഭവങ്ങളും ഇന്ത്യ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. അവിടുത്തെ പ്രശ്നങ്ങൾ അയൽ രാജ്യങ്ങളെയും മേഖലയെ മൊത്തമായും ബാധിക്കും. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ കൂട്ടായ ശ്രമങ്ങളും സഹരണവും ചർച്ചയും ഉണ്ടാവേണ്ട സമയമാണിത്.
-അജിത് ഡോവൽ,ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |