ചെന്നൈ: 'ഈ ജീവൻ രക്ഷിക്കാനാകും. വേഗം ആശുപത്രിയിലേക്ക് വണ്ടിയെടുക്കൂ...' എന്നുറക്കെ അലറിക്കൊണ്ട് ഉദയകുമാറിനെ സ്വന്തം തോളിൽ ചുമന്ന് ഓട്ടോറിക്ഷയിലേറ്റി വിട്ട ചെന്നൈ ടി.പി. ചത്രം ഇൻസ്പെക്ടർ ഇ. രാജേശ്വരിയുടെ കരുതലും പ്രാർത്ഥനയും വിഫലമായി. ടി.പി. ചത്രം ശ്‌മശാനം സൂക്ഷിപ്പുകാരനായ ഉദയകുമാർ (28) കിൽപ്പാക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കനത്തമഴയിൽ കടപുഴകിയ മരത്തിനടിയിൽപ്പെട്ട് അബോധാവസ്ഥയിലായ ഉദയകുമാറിനെ സ്വന്തം തോളിൽ ചുമന്ന് വാഹനത്തിലെത്തിച്ച് ജീവൻ രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയത് രാജേശ്വരിയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായി.
മനുഷ്യത്വത്തോടെയും ധൈര്യത്തോടെയും പ്രവർത്തിച്ച രാജേശ്വരിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രശസ്തിപത്രം നൽകി ആദരിച്ചു. ക്യാമ്പ് ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്.
പൊലീസുകാരനായ അച്ഛന്റെ പാത പിന്തുടർന്ന് സർവീസിലെത്തിയ രാജേശ്വരി, പൊലീസിലെ 'പെൺ സിങ്കം" എന്ന പേരിൽ വാർത്താമാദ്ധ്യമങ്ങളിൽ താരമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |