ന്യൂഡൽഹി: മണിപ്പൂരിൽ അസാം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ സംരക്ഷിക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമണത്തിൽ അദ്ദേഹം അനുശോചിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ജയറാം രമേശും ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കളും ആക്രമണത്തെ അപലപിച്ചു.
അസാം റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ ബിപ്ലവ് ത്രിപാഠിയും ഭാര്യയും മകനും മറ്റു നാല് അർദ്ധസൈനികരുമടക്കം ഏഴുപേരാണ് മണിപ്പൂരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖുഗ ബറ്റാലിയൻ മേധാവിയായ ഇദ്ദേഹം സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാഹനവ്യൂഹം മ്യാന്മർ അതിർത്തിയോട് ചേർന്ന ചുരാചന്ദ്പുർ ജില്ലയിലെ സെഹ്കാൻ ഗ്രാമത്തിലേക്ക് നീങ്ങവേയാണ് ആക്രമണം. ഉടൻ തിരിച്ചടിച്ചെങ്കിലും ഏഴുപേരുടെ ജീവൻ നഷ്ടമായി. ദ്രുതകർമസേന ഭടന്മാരാണ് നാലുപേർ. പരിക്കേറ്റവരെ ബെഹിയാംഗ ഹെൽത്ത് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.
മുതിർന്ന മാദ്ധ്യമ പ്രവർത്തകനും പ്രാദേശിക ഹിന്ദി ദിനപത്രമായ ദൈനിക് ബയാറിന്റെ എഡിറ്ററുമായ സുഭാഷ് ത്രിപാഠിയുടെ മകനാണ് വിപ്ലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |