ന്യൂഡൽഹി: യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനുള്ള എയർസ്ട്രിപ് സഹിതം ഉത്തർപ്രദേശിലെ ഒൻപത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റർ ആറുവരി പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. 22,500 കോടി രൂപ ചെലവിൽ നിർമ്മിച്ച പാത രാജ്യത്തെ ഏറ്റവും നീളമുള്ള എക്‌സ്‌പ്രസ് ഹൈവേയാണ്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണായുധമാകും പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ.
യുദ്ധവിമാനങ്ങൾ ഇറങ്ങും
സുൽത്താൻപൂർ ജില്ലയിൽ അഖാൽഖിരി കർവത്ത് ഗ്രാമത്തിൽ 3.2 കിലോമീറ്റർ നീളത്തിലാണ് എയർസ്ട്രിപ്.
യുദ്ധവിമാനങ്ങൾക്കും വലിയ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും ഇറങ്ങാം.
പ്രധാനമന്ത്രി എത്തിയ സി-130 ജെ സൂപ്പർ ഹെർക്കുലിസ് വിമാനം ആദ്യമായി എയർസ്ട്രിപ്പിലിറങ്ങി.
മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങളും എ - 32 ട്രാൻസ്‌പോർട്ട് വിമാനവും ഇറങ്ങി.
പൂർവ്വാഞ്ചൽ എക്‌സ്‌പ്രസ‌്‌വേ:
ലഖ്നൗവിന് 100കിലോമീറ്റർ അകലെ ലഖ്‌നൗ-സുൽത്താൻപൂർ ഹൈവേയിൽ (എൻ.എച്ച് 731) ചാന്ദ്‌സാരായ് മുതൽ ഗാസിപ്പൂർ ഹെയ്ദാരിയ ഗ്രാമത്തിൽ എൻ.എച്ച് 31വരെയുള്ള 340.8 കിലോമീറ്റർ. ബാരാബങ്കി, അമേഠി, സുൽത്താൻപൂർ, അയോധ്യ, അംബേദ്‌കർ നഗർ, അസംഗഡ്, മൗ തുടങ്ങിയ ജില്ലകളിലൂടെ കടന്നു പോകുന്നു. നിലവിൽ ആറുവരിപ്പാത. ഭാവിയിൽ എട്ട് വരിയാക്കും.
2015ൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ലഖ്‌നൗ-അസംഗഡ്-ബാലിയ എക്‌സ്‌പ്രവേയായി പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ലഖ്‌നൗ-അസംഗഡ്-ഗാസിപ്പൂർ വഴി റൂട്ട് മാറ്റി പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയെന്ന് പേരിട്ട് നിർമ്മാണം തുടങ്ങി
2018ൽ തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദി
ലിങ്ക് റോഡുകൾ വഴി വാരാണസി, ഗോരഖ്‌പൂർ, അയോധ്യ, പാട്‌ന (ബീഹാർ) നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഡൽഹി - ആഗ്ര യമുന എക്‌സ്‌പ്രസ് ഹൈവേയിലൂടെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രവേ വഴി പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയിൽ എത്താം.
22 ഫ്ളൈ ഒാവറുകൾ, 7 റെയിൽവേ മേൽപ്പാലങ്ങൾ, 7 വൻ പാലങ്ങൾ, 114 ചെറിയ പാലങ്ങൾ, 6 ടോൾ പ്ളാസകൾ, 45 അണ്ടർ പാസുകൾ, 87 കാൽനട അണ്ടർപാസുകൾ, 525 ബോക്‌സ് കൾവെർട്ടുകൾ.
----
ദശാബ്‌ദങ്ങളോളം യു. പിയുടെ അടിസ്ഥാന വികസനം അവഗണിച്ചവർക്കുള്ള മറുപടിയാണ് ഹൈവേയിലുയർന്ന വിമാനങ്ങളുടെ ശബ്ദം. 2018ൽ ഹൈവേയ്ക്ക് തറക്കല്ലിട്ടപ്പോൾ കരുതിയില്ല വിമാനത്തിൽ ഇവിടെ വന്നിറങ്ങുമെന്ന്. അടിയന്തര സാഹചര്യങ്ങളിൽ വ്യോമസേനയ്‌ക്ക് ഹൈവേ പ്രയോജനപ്പെടും.
---പ്രധാനമന്ത്രി നരേന്ദ്രമോദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |