ശൈത്യകാല സമ്മേളനത്തിന് കൊടിയിറങ്ങി
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 വയസായി വർദ്ധിപ്പിക്കാൻ വ്യവസ്ഥയുള്ള ശൈശവ വിവാഹ നിരോധന ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ജനുവരിയിൽ തുടങ്ങുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന് മുമ്പ് സമർപ്പിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു.
സമിതി അദ്ധ്യക്ഷൻ വിനയ് സഹ്രസബുദ്ധെ അടക്കം ബി.ജെ.പി അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള (15) വിദ്യാഭ്യാസ, വനിതാ, ശിശു, യുവജന, കായിക വിഷയങ്ങൾക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ബിൽ പരിഗണിക്കുക. തൃണമൂൽ അംഗം സുസ്‌മിതാ ദേവ് മാത്രമാണ് ഏക വനിതാ അംഗം.
ജനുവരിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാൻ സർക്കാരിന് കഴിയും. യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ സ്‌ത്രീകളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ബിൽ പെട്ടെന്ന് പാസാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
48മണിക്കൂർ മുമ്പേ ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകിയിരുന്നു. ശേഷമാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്.
ബിൽ അവതരണത്തെ എതിർക്കാനുള്ള പ്രമേയം നൽകാൻ അവസരം നൽകിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ ഇരിപ്പിടത്തിൽ ഇരിക്കാതെ നടുത്തളത്തിലിറങ്ങി ബഹളം വയ്‌ക്കുമ്പോൾ അതിന് സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സമ്മേളനം സമാപിച്ചു
വിവാദ കാർഷിക നിയമങ്ങൾ റദ്ദ് ചെയ്‌തും നിർണായക ആധാർ-വോട്ടർ ഐഡി ബന്ധിപ്പിക്കൽ ബിൽ പാസാക്കിയും പ്രാധാന്യം നേടിയ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം സമാപിച്ചു. നവംബർ 29മുതൽ ഡിസംബർ 23വരെ നിശ്ചയിച്ചിരുന്ന സമ്മേളനം ലോക്‌സഭയിലെ ബി.എസ്.പി അംഗം ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു ദിവസം മുമ്പേ പിരിയുകയായിരുന്നു.12 എം.പിമാരുടെ സസ്‌പെൻഷൻ, ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ മകൻ ഉൾപ്പെട്ടതിനാൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അജയ് മിശ്ര രാജി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ഇരുസഭകളെയും പ്രക്ഷുബ്‌ദ്ധമാക്കി. ലോക്‌സഭ 18 സിറ്റിംഗിൽ 82 ശതമാനവും രാജ്യസഭ 47ശതമാനവും പ്രവർത്തിച്ചു.
പാസായത് 10 ബില്ലുകൾ
പെഗസസ് ഫോൺചോർത്തൽ, കർഷകസമര വിഷയങ്ങളിൽ പ്രക്ഷുബ്‌ധമായ വർഷകാല സമ്മേളനത്തെക്കാൾ കൂടുതൽ സമയം പ്രവർത്തിച്ച ശൈത്യകാല സമ്മേളനത്തിൽ 10 സുപ്രധാന ബില്ലുകൾ പാസാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ മിനിട്ടുകൾക്കിടയിലാണ് തിരഞ്ഞെടുപ്പ് ഭേദഗതി ബിൽ അടക്കം മിക്കവയും പാസാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |