ന്യൂഡൽഹി:വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യൻ കോടതികളിൽ വിവാഹമോചനം നേടാമെന്ന് കർണ്ണാടക ഹൈക്കോടതി. ഇന്ത്യയിൽ താമസിക്കുന്ന കാലത്ത് നടന്ന വിവാഹത്തിലെ പങ്കാളിയോട് വിവാഹമോചന കേസ് നടത്താൻ മറ്റൊരു രാജ്യത്തേക്ക് പോകാൻ പറയാൻ കഴിയില്ല. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ബ്രീട്ടീഷ് പൗരത്വമുള്ളവരുടെ വിവാഹ മോചന കേസിലാണ് ഹൈക്കോടതി ഉത്തരവ്.
വിവാഹ മോചനം നേടാനും കുട്ടികളുടെ സംരക്ഷണത്തിനുമായി ബംഗ്ലൂരിലെ ഒരു കുടുംബകോടതിയിൽ ഹർജി നൽകാൻ ഹൈക്കോടതി അനുമതി നൽകി. ഇന്ത്യയിൽ താമസിക്കുന്ന കാലത്ത് നടന്ന വിവാഹമാണെങ്കിൽ തർക്കം തീർപ്പാക്കുന്നതിന് ഇന്ത്യയിലെ കോടതികൾക്ക് അധികാരമുണ്ട്. അവരുടെ പരാതി പരിഹരിക്കാൻ മറ്റേതെങ്കിലും രാജ്യത്തിലേക്ക് പോകാൻ ആവശ്യപ്പെടാനാവില്ല. ഇപ്പോൾ ബ്രിട്ടീഷ് പൗരന്മാരായ ഭാര്യയും ഭർത്താവും 2006ലാണ് ഇന്ത്യയിൽ ആര്യസമാജത്തിൽ വിവാഹ ചടങ്ങ് നടത്തിയത്. 2018ൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഭാര്യ ഒരു കുടുംബകോടതിയിൽ വിവാഹ മോചന ഹർജി നൽകി. ഇംഗ്ലണ്ടിലെ കോടതിക്ക് മാത്രമെ അതിനുള്ള അധികാരമുള്ളൂവെന്നായിരുന്നു ഭർത്താവിന്റെ നിലപാട്. ഇത് കോടതി തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭാര്യയും ഭർത്താവും വിദേശ പൗരന്മാരായതിനാൽ ഇന്ത്യൻ കോടതികൾക്ക് ഇതിനുള്ള അധികാരമില്ലെന്ന ഭർത്താവിന്റെ നിലപാട് ഹൈക്കോടതി തള്ളി. വിദേശ പൗരന്മാരാണെന്ന് സമ്മതിക്കുന്നു. എന്നാൽ ഇന്ത്യൻ സർക്കാർ ഇരുവർക്കും ഒ.സി.ഐ കാർഡുകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യൻ കോടതിയിൽ കേസ് നടത്താം. ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |