ന്യൂഡൽഹി: യുക്രെയിനിലെ ആക്രമണം നിറുത്താൻ റഷ്യൻ പ്രസിഡന്റ് പുട്ടിനോട് സുപ്രീംകോടതി നിർദ്ദേശിക്കണമെന്നാണോ?. ഏത് സർക്കാരിനോടാണ് സുരക്ഷ ഉറപ്പാക്കാൻ പറയേണ്ടത്? ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടേതാണ് ചോദ്യങ്ങൾ.
യുക്രെയിനിൽ കുടുങ്ങിയവരെ എത്തിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കവെ, ഇക്കാര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടത് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. വിദ്യാർത്ഥികളുടെ കാര്യത്തിൽ കോടതിക്ക് വിഷമമുണ്ട്. അവരോട് സഹതപിക്കാനെ കഴിയൂവെന്നും രമണ പറഞ്ഞു.
വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ വിശദാംശം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് സുപ്രീംകോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
കിഴക്കൻ യുക്രെയിനിൽ നിന്നാണ് ഒഴിപ്പിക്കൽ തുടരുന്നതെന്നും പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുപ്പതോളം വിദ്യാർത്ഥിനികൾ അടക്കം ഭക്ഷണം പോലും കഴിക്കാതെ ആറ് ദിവസമായി യുക്രെയിൻ അതിർത്തിയിലാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം. ദാർ ചൂണ്ടിക്കാട്ടി. കോടതി ഇടപെട്ടാൽ കൂടുതൽ ഫലപ്രദമായി ഒഴിപ്പിക്കൽ ദൗത്യം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും വാദിച്ചു.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ നാല് കേന്ദ്ര മന്ത്രിമാരെ യുക്രെയിന്റെ അയൽ രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത് അറ്റോർണി ജനറൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |