ന്യൂഡൽഹി: നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എൻ.എസ്.ഇ) ഡേറ്റാ സെന്റർ കേസിൽ മുൻ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ചിത്ര രാംകൃഷ്‌ണയുടെ മുൻകൂർ ജാമ്യഹർജി ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. ചിത്രയെ സി.ബി.ഐ ഉടൻ അറസ്‌റ്റ് ചെയ്‌തേക്കും.
എൻ.എസ്.ഇ ക്രമക്കേടിൽ പൊതുജനങ്ങൾക്ക് ഭീമമായ നഷ്‌ടമുണ്ടായെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്ന പ്രവർത്തനങ്ങളാണ് ചിത്രയിൽ നിന്നുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.ചിത്ര മുൻകൂർ ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചേക്കും.
വൻകിട ബ്രോക്കർമാർക്ക് എൻ.എസ്.ഇയുടെ സെർവറുകളിലേക്ക് നുഴഞ്ഞുകയറാനും അതുവഴി ഓഹരി വിവരങ്ങൾ ചോർത്തി അനധികൃത ലാഭം കൊയ്യാനും അവസരമൊരുക്കിയതും സാമ്പത്തിക തിരിമറി നടത്തിയതും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. അജ്ഞാതനായ ഹിമാലയൻ യോഗിക്ക് എൻ.എസ്.ഇയിലെ നിർണായകവിവരങ്ങൾ ചോർത്തിയെന്ന കുറ്റവുമുണ്ട്.
ചിത്രയുടെ മുഖ്യ ഉപദേഷ്‌ടാവായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ തന്നെയാണ് അജ്ഞാതനായ യോഗിയെന്ന് സി.ബി.ഐ സ്ഥിരീകരിച്ചിരുന്നു. ആനന്ദിനെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തിരുന്നു.
സി.ബി.ഐയ്ക്കും സെബിക്കും വിമർശനം
എൻ.എസ്.ഇ കേസ് അന്വേഷണത്തിൽ സി.ബി.ഐയ്ക്ക് അലസതയുണ്ടെന്ന് കോടതി വിമർശിച്ചു. കുറ്റം ചെയ്‌തവർ ആരെന്ന് അറിഞ്ഞിട്ടും നാലുവർഷത്തിലേറെയായി അന്വേഷണം മന്ദഗതിയിലാണ്. അറസ്‌റ്റ് ഉൾപ്പെടെ നടന്നിട്ടില്ല. കുറ്റക്കാരോട് അനുഭാവം കാട്ടുന്ന സമീപനമാണ് സെബിയും സ്വീകരിച്ചതെന്ന് കോടതി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |