ന്യൂഡൽഹി: വർണ്ണാന്ധത സിനിമാ കോഴ്സുകൾ പഠിക്കാനുള്ള അയോഗ്യതല്ലെന്ന് സുപ്രീംകോടതി വിധിച്ചു. വർണ്ണാന്ധതയുടെ പേരിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റിംഗ് കോഴ്സിന് പ്രവേശനം നിഷേധിച്ചെന്ന ഹർജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേഷ് എന്നിവരുടെ വിധി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയിൽ കരിക്കുലം പിന്തുടരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
വർണ്ണാന്ധതയുള്ളവർക്ക് സഹായകരമായ വിധത്തിൽ കരിക്കുലത്തിൽ മാറ്റം വരുത്താനും അത്തരക്കാരെ എല്ലാ കോഴ്സുകളിലും പ്രവേശിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. നിലവിൽ ഡിപ്ളോമ, എഡിറ്റിംഗ് കോഴ്സുകളിൽ ഉള്ള കളർ ഗ്രേഡിംഗ് മൊഡ്യൂൾ ഒഴിവാക്കുകയോ, ഇഷ്‌ടമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന രീതിയിൽ മാറ്റുകയോ വേണം.
2015ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി വിഷയം പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്. വർണ്ണാന്ധത പൂർണമായ കാഴ്ച പരിമിതിയല്ലെന്നും എന്നാൽ എട്ടു ശതമാനം പുരുഷൻമാരിലും ഒരു ശതമാനം സ്ത്രീകളിലും പച്ച, ചുവപ്പ് നിറങ്ങൾ തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും സമിതി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |