ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 വയസ് ആക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പരിശോധിക്കുന്ന വിദ്യാഭ്യാസം, വനിതാ, ശിശു, കായിക, യുജവന വിഷയങ്ങൾക്കായുള്ള പാർലമെന്റ് സമിതിക്ക് അഭിപ്രായങ്ങളറിയിച്ച് പൊതുജനങ്ങളിൽ നിന്ന് ഇ മെയിൽ പ്രവാഹം. ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ അദ്ധ്യക്ഷനായ സമിതിയുടെ ആദ്യ യോഗം ഇന്നലെ ചേർന്നിരുന്നു.
ബില്ലുമായി ബന്ധപ്പെട്ട് സമിതിക്ക് ഇതുവരെ 95,000 ഇമെയിലുകളാണ് ലഭിച്ചത്. ഇതിൽ 90,000 ഇമെയിലുകളും ബില്ലിനെ എതിർക്കുന്നതാണ്. എന്നാൽ ഈ മെയിലുകളുടെ ഉള്ളടക്കം ഏതാണ്ട് സമാനമാണെന്നും അവയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും സമിതി വിലയിരുത്തി. പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷത്തു നിന്ന് വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പാർലമെന്റ് സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടത്. പാർലമെന്റ് സമ്മേളനങ്ങളെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ സമയം ലഭിക്കാത്തതിനാൽ സമിതിയുടെ കാലാവധി നീട്ടിയിട്ടുണ്ട്. ജൂൺ 24 ന് മുമ്പ് റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |