ന്യൂഡൽഹി: മ്യൂസിയങ്ങളെക്കുറിച്ചുള്ള ശ്രോതാക്കളുടെ പൊതുവിജ്ഞാനം അളക്കാൻ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കീ ബാത്തി'ൽ ക്വിസ് മാസ്റ്ററുടെ റോളിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള ഡൽഹിയിലെ പുതിയ മ്യൂസിയം പുതിയ അറിവുകൾ നൽകിയെന്ന് ചിലർ അറിയിച്ചെന്നും അതിനാൽ ശ്രോതാക്കളുടെ പൊതുവിജ്ഞാനം അളക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചത്. ഉത്തരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും നമോ ആപ്പിലും പങ്കിടണമെന്നും പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ പൈതൃകം ചിത്രീകരിക്കുന്ന റെയിൽ മ്യൂസിയം ഏത് നഗരത്തിൽ, കറൻസിയുടെ പരിണാമം ചിത്രീകരിച്ച മുംബയിലെ മ്യൂസിയമേത്, വിരാസത് എ വാൽസ മ്യൂസിയം പഞ്ചാബിലെ ഏതു പട്ടണത്തിലാണ്, രാജ്യത്തിലെ ഒരേയൊരു കൈറ്റ് (പട്ടം) മ്യൂസിയം എവിടെയാണ്, തപാൽ സ്റ്റാമ്പുമായി ബന്ധപ്പെട്ട നാഷണൽ മ്യൂസിയം എവിടെ, ഗുൽശൻ മഹൽ എന്ന കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന സിനിമാ മ്യൂസിയം, ഇന്ത്യൻ ടെക്സ്റ്റൈൽസിന്റെ പൈതൃകം ആഘോഷിക്കുന്ന മ്യൂസിയമേത് തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ.അവധിക്കാലത്ത് സുഹൃത്തുക്കളുമായി പ്രാദേശിക മ്യൂസിയം സന്ദർശിച്ച് അനുഭവങ്ങൾ പങ്കുവച്ച് മറ്റുള്ളവരിൽ ജിജ്ഞാസയുണ്ടാക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഡിജിറ്റൽ ഇടപാടിനായി ആഹ്വാനം
രാജ്യത്ത് ഡിജിറ്റൽ ഇക്കണോമി വഴി ഒരു പ്രത്യേക സംസ്കാരം ഉടലെടുത്തെന്ന് പറഞ്ഞ പ്രധാനമന്ത്രി ദിവസം ഒരു പൈസയുടെ പോലും കൊടുക്കൽ - വാങ്ങൽ പണമായി നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇ-പേയ്മെന്റ് വഴി പെട്ടിക്കടകൾക്ക് പോലും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനാകുന്നു. ജനങ്ങൾക്ക് ചില്ലറ ക്ഷാമവും എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. രാജ്യത്ത് ദിവസം 20,000 കോടി രൂപയുടെ പണരഹിത ഇടപാടുകൾ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ ചിത്രങ്ങൾ അടങ്ങുന്ന ഡിജിറ്റൽ ആർട്ട് ഗാലറി തയ്യാറാക്കിയ വോയ്സ് ഓഫ് സ്‌പെഷ്യലി ഏബിൾഡ് പീപ്പിൾ എന്ന സംഘടനയെക്കുറിച്ചും പ്രഭാഷണത്തിൽ മോദി പരാമർശിച്ചു.
അമൃതസരോവരം
ജലസംരക്ഷണത്തിന്റെ പ്രധാന്യം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഓരോ ജില്ലയിലും 75 അമൃതസരോവരം ഉണ്ടാക്കുന്ന യജ്ഞത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വേദഗണിതം പഠിപ്പിക്കുന്ന കൊൽക്കത്തയിലെ ഗൗരവ് ടേകരിവാളുമായി അദ്ദേഹം സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |