ചെന്നൈ: സൂര്യ നായകനായ തമിഴ് ചിത്രം ജയ്ഭീമിനെതിരെയുള്ള പരാതിയിൽ നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
തമിഴ്നാട്ടിലെ ജാതി പൊലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ജയ് ഭീം സിനിമയിൽ വണ്ണിയാർ സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ചെന്നൈ ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സൂര്യയും ജ്യോതികയും കോടതിയിൽ ഹാജരായിരുന്നില്ല.
സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് 2021 നവംബറിലാണ് വണ്ണിയാർ സമുദായം പരാതി നൽകിയത്. ചിത്രം നിരോധിക്കണം, ആക്ഷേപകരമായ രംഗങ്ങൾ നീക്കണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണം, ജയ് ഭീം ടീം മാപ്പ് പറയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വണ്ണിയാർ സംഘം സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു.
സിനിമയിൽ ഇരകളാക്കപ്പെടുന്നവരെ മർദ്ദിക്കുന്ന ഇൻസ്‌പെക്ടറുടെ പേര് ഗുരുമൂർത്തി എന്നാണ്. വണ്ണിയാർ സമുദായ നേതാവിന്റെ പേരും ഗുരുമൂർത്തി എന്നാണ്. സിനിമയുടെ അണിയറ പ്രവർത്തകർ മനഃപ്പൂർവമാണ് ഈ പേര് ഉപയോഗിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ക്രൂരനായ പൊലീസുകാരൻ യഥാർഥത്തിൽ വണ്ണിയാർ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തിൽ ചിത്രീകരിക്കാൻ ശ്രമമുണ്ടായി എന്നാണ് ഹർജിക്കാരുടെ ആരോപണം.
സൂര്യയും ജ്യോതികയും നയിക്കുന്ന 2ഡി എന്റർടൈൻമെന്റ് ആണ് ജയ് ഭീം നിർമ്മിച്ചത്. ഒരു സമുദായത്തെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പൊലീസും ജുഡിഷ്യറിയും ഒന്നിച്ച് പ്രവർത്തിച്ച് താഴേക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുകയും ചെയ്യാനാണ് സിനിമ ഒരുക്കിയതെന്ന് സംവിധായകൻ ടി.ജെ. ജ്ഞാനവേൽ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |