ന്യൂഡൽഹി:വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ കീഴ്‌കോടതി സർവ്വേ അനുവദിച്ചത് ശരിവെച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കും. ഇതിൽ അടിയന്തിര വാദം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹുസേഫ അഹമ്മദി നൽകിയ ഹർജി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ് ഉത്തരവ് നൽകിയത്.
മസ്ജിദിൽ ഗണപതി, ഹനുമാൻ വിഗ്രഹങ്ങളുണ്ടെന്നും ആരാധന അനുവദിക്കണമെന്നും രാഖി സിംഗ് ഉൾപ്പെടെ കീഴ്ക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സർവ്വേ. 2021 ആഗസ്റ്റ് 18നാണ് സർവ്വേക്കായി അഭിഭാഷക കമ്മീഷനെ നിശ്ചയിച്ച് കോടതി ഉത്തരവായത്. കമ്മീഷൻ മസ്ജിദ് സന്ദർശിച്ച് പ്രതിഷ്ഠയുണ്ടോയെന്ന് തെളിവെടുക്കാനാണ് കീഴ്ക്കോടതി നിർദേശം. ഇതിനായി വീഡിയോഗ്രാഫി ഉപയോഗപ്പെടുത്താമെന്നും തടസ്സമുണ്ടായാൽ പൊലീസ് സഹായം തേടാമെന്നുമായിരുന്നു ഉത്തരവ്.
ഇത് ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഏപ്രിൽ 21ന് കോടതി തള്ളിയിരുന്നു. തുടർന്ന് അഭിഭാഷക കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കീഴ്ക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |