9 മണിക്കൂർ പരിശ്രമിച്ച് കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
അമൃത്സർ: തെരുവുനായ്ക്കളെ ഭയന്നോടുന്നതിനിടെ നൂറടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ ഒമ്പതുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചാബ് ഹോഷിയാർ ജില്ലയിലെ ബെഹ്‌രാംപൂർ ഗ്രാമത്തിൽ കുടിയേറ്റത്തൊഴിലാളികളുടെ മകനായ ഋത്വിക് ആണ് മരിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
വയലിൽ കളിക്കുന്നതിനിടെയാണ് ഋത്വികിനെ തെരുവുനായ്ക്കൾ ആക്രമിക്കാനെത്തിയത്. ഭയന്നോടിയ കുട്ടി കുഴൽക്കിണറിന്റെ ഷാഫ്റ്റിന് മുകളിൽ കയറി നിന്നു. ഈ ഭാഗം ചാക്ക് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഹൃത്വിക് കയറിയതോടെ ഭാരം താങ്ങാനാവാതെ ചാക്കു പൊട്ടി, കുട്ടി കുഴൽ കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും കുഴിയിലേക്ക് ഓക്സിജൻ ഇറക്കിയും ക്യാമറ ഇറക്കിയും രക്ഷാപ്രവർത്തനം നടത്തി. ഇതിനിടയിൽ കുട്ടി അർദ്ധബോധാവസ്ഥയിലായി. മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |