തിരുനെൽവേലി : തമിഴ്നാടിന് സ്വതന്ത്രപദവി നൽകണമെന്ന ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ നൈനർ നാഗേന്ദ്രൻ. തമിഴ്നാടിനു സ്വതന്ത്രപദവി വേണമെന്നും ഇല്ലെങ്കിൽ സ്വതന്ത്ര രാജ്യമെന്ന ആവശ്യം ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം നാമക്കലിൽ എ. രാജ പറഞ്ഞതിനു മറുപടിയായാണ് നാഗേന്ദ്രന്റെ പ്രസ്താവന. ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ തമിഴ്നാട് ബി.ജെ.പി നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നാഗേന്ദ്രൻ.
'‘രാജയുടെ പ്രസംഗം കേട്ടപ്പോഴാണ് ഇൗ ആശയം ഉടലെടുത്തത്. ആന്ധ്ര വിഭജിച്ചതുപോലെ തമിഴ്നാടും രണ്ട് സംസ്ഥാനങ്ങളാവുന്നതോടെ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിലേക്ക് സുഗമമായി എത്തിക്കാനാകും. ബി.ജെ.പി അവിടങ്ങളിൽ അധികാരത്തിലെത്തിയാൽ കൂടുതൽ ഫണ്ടും ലഭിക്കും’" – നൈനർ നാഗേന്ദ്രൻ പറഞ്ഞു. 38 ജില്ലകളിലായി 234 നിയമസഭാ മണ്ഡലങ്ങളുള്ളതിൽ ബി.ജെ.പിക്ക് ഇപ്പോൾ 4 എം.എൽ.എമാരാണുള്ളത്.
നാഗേന്ദ്രന് മറുപടിയായി എത്തിയത് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ആണ്. വിഭജിക്കണമെങ്കിൽ ആദ്യം 403 നിയമസഭാ മണ്ഡലങ്ങളും 83 ലോക്‌സഭാ മണ്ഡലങ്ങളുമുള്ള വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് വിഭജിക്കട്ടെ. തമിഴ്നാട് വിഭജിച്ചാൽ ബി.ജെ.പിക്ക് ഇപ്പോഴുള്ള നാല് അംഗങ്ങളെക്കൂടി നഷ്ടമാകും. അവർ തമിഴ്നാട്ടിൽനിന്നു പുറത്താകുമെന്നും ഇളങ്കോവൻ പ്രതികരിച്ചു. നാമക്കലിൽ രാജയുടെ സ്വതന്തപദവിയെന്ന ആവശ്യത്തെ പിന്നീട് സംസാരിച്ച ഇളങ്കോവനാണ് ലഘൂകരിച്ചത്. എം.പിയുടെ നിരാശയിൽ നിന്നുടലെടുത്ത വാക്കുകളാണവയെന്നായിരുന്നു ഇളങ്കോവന്റെ വിശദീകരണം.
നേരത്തേ കൊങ്കുനാട് എന്നപേരിൽ കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വിഭജിച്ച് തമിഴ്നാട്ടിലേക്ക് 1.25 ലക്ഷം കോടിയുടെ നിക്ഷേപം കൂടി കൊണ്ടുവരാമെന്ന് പുതിയ സംസ്ഥാനമെന്ന ആശയം മുന്നോട്ടുവച്ച ബി.ജെ.പി വ്യക്തമാക്കിയിരുന്നു. എന്നാൽ, വൻ പ്രതിഷേധം ഉയർന്നതോടെ പാർട്ടിതന്നെ അതു നിഷേധിച്ചു. അതേസമയം, തമിഴ്നാടിനെ വിഭജിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ് പറഞ്ഞു. തമിഴ്‌നാട്ടിൽ ബി.ജെ.പി എപ്പോൾ സർക്കാർ രൂപീകരിക്കുമെന്ന ചോദ്യത്തിന് ഉത്തരം അത് ജനങ്ങളുടെ കൈയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |