'ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ലല്ലേ...' എന്ന് കൂളായി ചോദിച്ച് മഹേഷിന്റെ പ്രതികാരത്തിൽ നായകൻ ഫഹദ് ഫാസിലിനെ നിലംപരിശാക്കിയ ജിംസി എന്ന മിടുമിടുക്കിയെ മലയാളക്കര നെഞ്ചേറ്റിയിട്ട് നാലുവർഷം പിന്നിടുന്നേയുള്ളൂ. മധുരയിലെ കടുംകട്ടി തമിഴ് സംസാരിച്ച്, നടൻ സൂര്യയ്ക്കൊപ്പം കട്ടയ്ക്ക് അഭിനയിച്ച ബേക്കറി ബിസിനസുകാരി ബൊമ്മിയായുള്ള അപർണയുടെ പകർന്നാട്ടം അത്ഭുതത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ബൊമ്മിക്ക് ലഭിച്ച ദേശീയ അവാർഡിൽ മലയാളക്കരയാകെ അപർണ ബാലമുരളിയെ നെഞ്ചോട് ചേർക്കുകയാണ്.
ഇടുക്കിയിലെ മലയോരഗ്രാമവാസിയായ ജിംസിയിൽ ബൊമ്മിയായി മാറാൻ അപർണ ഏറെ കഷ്ടപ്പെട്ടിരുന്നു. മാസങ്ങൾ നീണ്ടുനിന്ന പരിശീലനത്തിനും ക്ളാസുകൾക്കും ശേഷമാണ് അപർണ ബൊമ്മിയായി മാറിയത്. ''ബൊമ്മിയെ അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ല.
കോയമ്പത്തൂരിൽ പഠിച്ചതിനാൽ തമിഴ് അറിയാമായിരുന്നെങ്കിലും
മധുരയിലെ തമിഴ് കടു കട്ടിയായിരുന്നു.അത് വല്ലാതെ വലച്ചു. അവാർഡ് ബൊമ്മിക്കും സൂരരൈ പ്രോട്രിനും സംവിധായിക സുധാമാഡത്തിനുമുള്ള അംഗീകാരമാണ്. ബൊമ്മി എന്ന കഥാപാത്രത്തിന് അവാർഡ് ലഭിക്കണമെന്ന് സുധ മാം ഏറെ ആഗ്രഹിച്ചിരുന്നു.'' പൊള്ളാച്ചിയിൽ 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് അവാർഡ് വിവരം അറിഞ്ഞ അപർണ പ്രതികരിച്ചു.
തമിഴ് സൂപ്പർതാരം സൂര്യയുടെ കടുത്ത ആരാധികയായ അപർണ അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂരരൈ പോട്ര്. ആദ്യമായാണ് അപർണ ഒരു വനിതാ സംവിധായികയുടെ ചിത്രത്തിന്റെ ഭാഗമാകുന്നതും. ആർക്കിടെക്ചർ പഠിച്ച അപർണ ബാലമുരളിയുടെ അദ്ധ്യാപികയായിരുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യ ഉണ്ണിമായ. സിനിമയിലേക്കുള്ള വഴിതുറക്കുന്നത് അങ്ങനെയാണ്. ഗായികയായ അപർണ സൺഡേ ഹോളിഡേയിലും (മഴ പാടും) മഹേഷിന്റെ പ്രതികാരത്തിലും (മൗനങ്ങൾ) പാടിയിരുന്നു.
പാലക്കാട് കൊടുവായൂരാണ് നാട്. താമസം തൃശൂരിലും. അഭിനയത്തെപ്പറ്റി ധാരണയില്ലാതെ വന്ന് ദേശീയ അംഗീകാരം നേടി ചരിത്രം കുറിച്ചിരിക്കയാണ് അപർണ. മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ചു. പത്മിനി, സുന്ദരി ഗാർഡൻസ് എന്നിവയാണ് പുതിയ മലയാള ചിത്രങ്ങൾ. ബോളിവുഡ് അരങ്ങേറ്റം വൈകാതെ ഉണ്ടാകും.
'കൃഷ്ണകടാക്ഷം'
അവാർഡ് നിറവിൽ
തൃശൂർ : സൂരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളിയുടെ പാട്ടുരായ്ക്കലിലെ വീട് 'കൃഷ്ണകടാക്ഷം' ആഹ്ളാദ നിറവിലാണ്. അപർണ പൊള്ളാച്ചിയിലെ ഷൂട്ടിംഗ് ലോക്കേഷനിലാണെങ്കിലും വീട്ടിൽ അച്ഛൻ ബാലമുരളിയുടെയും അമ്മ അഡ്വ.ശോഭയുടെയും മൊബൈൽ ഫോണുകളിലേക്ക് അഭിനന്ദന പ്രവാഹമാണ്.
വീഡിയോ കോളിലൂടെ ലോക്കേഷനിൽ നിന്ന് അപർണ മാതാപിതാക്കളുമായി ആഹ്ളാദം പങ്കുവച്ചു. തൃശൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ അപർണ തനിക്ക് എന്നും പ്രോത്സാഹനമായിരുന്ന മുത്തച്ഛൻ എം.സി.എസ് മേനോന് അവാർഡ് സമർപ്പിക്കുകയാണെന്നും അറിയിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുമ്പോൾ മാദ്ധ്യമങ്ങൾ അവാർഡ് സാദ്ധ്യതയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ചെറിയ ആശങ്ക ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |