ന്യൂഡൽഹി: തിരത്തെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അത് അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണയും ജസ്റ്റിസ് കൃഷ്ണ മുരാരിയുമടങ്ങുന്ന ബെഞ്ച് പറഞ്ഞു. ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നമ്മൊളൊരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ഒരു സ്വതന്ത്ര സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിലുള്ളപ്പോൾ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നതിൽ കോടതികൾക്ക് എങ്ങനെ ഇടപെടാമെന്നത് പരിശോധിക്കേണ്ട വിഷയമാണ്. സൗജന്യങ്ങൾ നൽകുന്നത് തീർച്ചയായും ഗുരുതരമായ ഒരു പ്രശ്നമാണ്.
രാഷ്ട്രീയ പാർട്ടികൾ സൗജന്യം നൽകുന്നത് പരിശോധിക്കാൻ നിതി ആയോഗ്, ധനകാര്യ കമ്മിഷൻ, ലാ കമ്മിഷൻ, റിസർവ്വ് ബാങ്ക്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുൾപ്പെട്ട ഉന്നതതല സമിതി രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും നിർദ്ദേശങ്ങൾ നൽകണമെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സത്യവാങ്മൂലം കോടതിയിലെത്തുന്നതിന് മുമ്പ് പത്രങ്ങളിൽ വാർത്തയായതിനെ ചീഫ് ജസ്റ്റിസ് വിമർശിച്ചു. ഖജനാവിന്റെ സാമ്പത്തിക ഞെരുക്കവും ജനക്ഷേമവും സന്തുലിതമാക്കേണ്ടതുണ്ട്. അതിന് വേണ്ട കാഴ്ച്ചപ്പാടുകളും ആശയങ്ങളും തന്റെ വിരമിക്കലിന് മുമ്പ് സമർപ്പിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 17 ന് ഹർജി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |