ന്യൂഡൽഹി: എം.എൽ.എമാരെ പണം നൽകി പ്രലോഭിപ്പിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്‌ക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ സർക്കാർ നാളെ പ്രത്യേക നിയമ സഭാ സമ്മേളനം വിളിച്ചിട്ടുണ്ട്.
ബി.ജെ.പിയിൽ ചേരാൻ 20 കോടി രൂപ വീതവും മറ്റ് എം.എൽ.എമാരെ കൊണ്ടുവന്നാൽ 25 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ്, എം.എൽ.എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് കുമാർ എന്നിവർ പറഞ്ഞു. 20 കോടി വാഗ്ദാനം സ്വീകരിക്കൂ അല്ലെങ്കിൽ സിസോദിയയെപ്പോലെ സി.ബി.ഐ കേസുകൾ നേരിടൂ എന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പി ഓഫറിന്റെ ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ പുറത്തുവിടില്ല. ശരിയായ സമയത്തിനായി കാത്തിരിക്കും. ഇന്നലെ വൈകിട്ട് നടന്ന ആംആദ്‌മി പാർട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |