കൊളംബോ: കുപ്രസിദ്ധ സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്. 2010ൽ പീഡനക്കേസിൽ കർണ്ണാടകയിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് അനുയായികൾ ഗുജറാത്ത് പൊലീസിന്റെ പിടിയിലായതിന് പിന്നാലെ 2018ൽ ഇന്ത്യവിട്ട നിത്യാനന്ദ ' ശ്രീ കൈലാസം " എന്ന പേരിൽ സ്വന്തമായി രാജ്യം സ്ഥാപിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. നിത്യാനന്ദയുടെ പേരിൽ ഇന്റർപോളിന്റെ തെരച്ചിൽ നോട്ടീസുണ്ട്. ഇക്വഡോർ തീരത്താണ് ഇയാളുടെ കൈലാസമെന്ന ദ്വീപുള്ളതെന്ന് പറയപ്പെടുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 7നാണ് രാഷ്ട്രീയ അഭയത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്ക്ക് നിത്യാനന്ദയുടെ കത്ത് ലഭിച്ചത്. ഒരു മാസമടുത്തിട്ടും കത്തിന് മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മൂലം നിത്യാനന്ദയുടെ ജീവൻ അപകടത്തിലാണെന്നും കൈലാസത്ത് ഇതിനുള്ള ചികിത്സാസൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലാത്തതിനാൽ ശ്രീലങ്കയിൽ അടിയന്തരമായി രാഷ്ട്രീയ അഭയം നൽകണമെന്നും കത്തിൽ പറയുന്നു.
ചികിത്സാ ആവശ്യത്തിന് ഏത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും തയ്യാറാണെന്നും ചികിത്സയുടെ ചെലവ് മുഴുവനും വഹിക്കുമെന്നും കൂടാതെ ചികിത്സയ്ക്കുശേഷം കോടികൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ശ്രീലങ്കൻ ജനതയ്ക്ക് കൈമാറാമെന്നും കത്തിൽ സൂചിപ്പിക്കുന്നു.
നിത്യാനന്ദയ്ക്ക് വേണ്ടി കൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദയാണ് കത്തയച്ചിരിക്കുന്നത്. നിത്യാനന്ദയ്ക്ക് സുരക്ഷിത പാത ഒരുക്കണമെന്നും ശ്രീലങ്കയുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തങ്ങളുടെ രാജ്യം ആഗ്രഹിക്കുന്നതായും ഇയാൾ കത്തിൽ പറയുന്നു. സ്ഥിര രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ നിത്യാനന്ദ തയ്യാറാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശിയായ നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |