ന്യൂഡൽഹി: പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഇന്ത്യയിൽ വംശനാശം വന്ന ചീറ്റകളെ നമീബിയയിൽ നിന്ന് കൊണ്ടുവന്നത് ഭൂതകാലത്തെ തിരുത്താനും ഭാവി കെട്ടപ്പടുക്കാനുമുള്ള അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചീറ്റകളെ കൈമാറിയ നമീബിയൻ സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.
മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകളെ തുറന്നുവിട്ട ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പതിറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജൈവ വൈവിധ്യത്തിലെ പഴക്കമുള്ള കണ്ണി പുനഃസ്ഥാപിക്കാൻ അവസരം ലഭിച്ചു. ചീറ്റ ഇന്ന് ഇന്ത്യൻ മണ്ണിൽ മടങ്ങിയെത്തി. പ്രകൃതിയെ സ്നേഹിക്കുന്ന ഇന്ത്യയുടെ മനസാണ് ഇതിൽ തെളിയുന്നത്.
ചീറ്റപ്പുലികൾ പ്രകൃതിയോടുള്ള ഉത്തരവാദിത്വവും മാനുഷിക മൂല്യങ്ങളും പാരമ്പര്യവും നമ്മെ ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മാന്യതയായിരുന്നു. 1947ൽ രാജ്യത്തു മൂന്നു ചീറ്റപ്പുലികൾ മാത്രം ശേഷിച്ചപ്പോഴും ഛത്തീസ്ഗഡിലെ സാൽ വനങ്ങളിൽ നിഷ്‌കരുണം വേട്ട നടന്നു.
ചീറ്റപ്പുലികൾക്കു രാജ്യത്തു വംശനാശം സംഭവിച്ചെന്ന് 1952ൽ പ്രഖ്യാപിച്ചെങ്കിലും ഏഴു പതിറ്റാണ്ടായി പുനരധിവാസ ശ്രമങ്ങളുണ്ടായില്ല.
വർഷങ്ങൾ നീണ്ട കഠിനാദ്ധ്വാനമാണ് ചീറ്റകളുടെ പുനരധിവാസം സാദ്ധ്യമാക്കിയത്. നമ്മുടെ ശാസ്ത്രജ്ഞർ ദക്ഷിണാഫ്രിക്കൻ, നമീബിയൻ വിദഗ്ദ്ധരുമായി ചേർന്ന് ഗവേഷണം നടത്തി വിശദമായ പദ്ധതി തയ്യാറാക്കി. ചീറ്റപ്പുലികൾക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം കണ്ടെത്താൻ രാജ്യത്തുടനീളം സർവേ നടത്തിയാണ് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം തെരഞ്ഞെടുത്തത്. കുനോയിൽ ചീറ്റപ്പുലികൾ കുതിക്കുമ്പോൾ പുൽമേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കും. ജൈവവൈവിദ്ധ്യത്തെ തിരികെ കൊണ്ടുവരും. ഇക്കോ ടൂറിസത്തിലൂടെ തൊഴിലവസരങ്ങളും വർദ്ധിക്കും. വികസന സാദ്ധ്യതകൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചീറ്റയെ കാണാൻ ക്ഷമ വേണം
കുനോ ദേശീയോദ്യാനത്തിൽ ചീറ്റപ്പുലികളെ കാണാൻ ഏതാനും മാസങ്ങൾ കാത്തിരിക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ചീറ്റകൾ നമ്മുടെ അതിഥികളായി വന്നതേയുള്ളൂ. ഈ പ്രദേശം അവയ്ക്ക് അറിയില്ല. കുനോ ദേശീയോദ്യാനം വാസസ്ഥലമാക്കാൻ അവർക്കു കുറച്ചു മാസങ്ങൾ നൽകണം. വരുംവർഷങ്ങളിൽ കുട്ടികൾക്ക് കുനോയിൽ ചീറ്റകളെ കാണാമെന്ന് ഉറപ്പു നൽകുന്നു.
വിമർശനവുമായി കോൺഗ്രസ്
ദേശീയ പ്രശ്‌നങ്ങളിൽ നിന്നും 'ഭാരത് ജോഡോ യാത്ര'യിൽ നിന്നും ശ്രദ്ധതിരിക്കാൻ ചീറ്റപ്പുലികളെ തുറന്നുവിട്ട ചടങ്ങിനെ പ്രധാനമന്ത്രി നാടകമാക്കിയെന്ന് കോൺഗ്രസ് വിമർശനം. 2008-09ൽ യു.പി.എ സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ കൊണ്ടുവന്നതെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.താൻ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ 2010 ഏപ്രിൽ നടത്തിയ കേപ്ടൗൺ സന്ദർശനത്തിൽ പദ്ധതിക്കായി ചർച്ച നടത്തിയിരുന്നു. അന്ന് ചീറ്റയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |