ന്യൂഡൽഹി: ലെഫ്റ്റനന്റ് ജനറൽ (റിട്ട.) അനിൽ ചൗഹാനെ കേന്ദ്രസർക്കാർ സംയുക്ത സേനാ മേധാവിയായി (ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് - സി.ഡി.എസ്) നിയമിച്ചു. ഒൻപത് മാസം മുൻപ് കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് നിയമനം.
61 കാരനായ ലെഫ്റ്റനന്റ് ജനറൽ ചൗഹാൻ 2021 മേയിൽ ഈസ്റ്റേൺ കമാൻഡ് ചീഫായി വിരമിച്ച ശേഷം ദേശീയ സുരക്ഷാ കൗൺസിലിന്റെ സൈനിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. വിരമിച്ച ഓഫീസറെ സി.ഡി.എസ് ആക്കാൻ കേന്ദ്ര സർക്കാർ നിയമന ചട്ടം ഭേദഗതി ചെയ്‌തിരുന്നു.
1981ൽ ഇന്ത്യൻ ആർമിയുടെ 11 ഗൂർഖ റൈഫിൾസിലൂടെ കരസേനയിലെത്തിയ ചൗഹാൻ നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ ജമ്മു കാശ്‌മീരിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഭീകര വിരുദ്ധ ഒാപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നോർത്തേൺ കമാൻഡിൽ ബാരാമുള്ള സെക്ടറിൽ ഡിവിഷൻ കമാൻഡർ, വടക്കു കിഴക്കൻ മേഖലയിൽ കോർ കമാൻഡർ, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ തുടങ്ങിയ പദവികളും വഹിച്ചു. പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയ ബഹുമതികളും ലഭിച്ചു.
ജനറൽ ബിപിൻ റാവത്ത് ഡിസംബർ 8നാണ് കോപ്റ്റർ തകർന്ന് മരിച്ചത്. അന്നു മുതൽ വിവിധ സൈനിക മേധാവികളുടെ പേരുകൾ സി.ഡി.എസ് സ്ഥാനത്തേക്ക് കേട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |