#സി. ദിവാകരൻ പതാക ഉയർത്തും
തിരുവനന്തപുരം: വിഭാഗീയതയുടെ അസ്വസ്ഥതകൾക്കിടെ, സംസ്ഥാനപ്രതിനിധി സമ്മേളനത്തിലേക്ക് സി.പി.ഐ ഇന്ന് കടക്കുന്നു. രാവിലെ 10.30ന് സമ്മേളന നഗരിയായ ടാഗോർ തിയേറ്ററിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി. ദിവാകരൻ പതാക ഉയർത്തും. ജനറൽസെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സംഘടനാ റിപ്പോർട്ടുകൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിക്കും. ചർച്ചകൾക്കും മറുപടിക്കും ശേഷം മൂന്നിന് പുതിയ സംസ്ഥാന കൗൺസിൽ, സെക്രട്ടറി തിരഞ്ഞെടുപ്പോടെയാണ് സമാപനം.
പ്രായപരിധി മാനദണ്ഡത്തെച്ചൊല്ലിയാണ് അവസാന മണിക്കൂറുകളിലും കൊണ്ടുപിടിച്ച ചർച്ച. പ്രായപരിധി വ്യവസ്ഥ കീഴ്ഘടക സമ്മേളനങ്ങളിൽ നടപ്പാക്കിയതിന്റെ തുടർച്ചയായി സംസ്ഥാനസമ്മേളനത്തിലും നടപ്പാക്കുമെന്ന ഉറച്ച നിലപാടിൽ സംസ്ഥാന നേതൃത്വം നിൽക്കെ, അത്ര കടുംപിടുത്തമില്ലെന്ന വ്യത്യസ്ത സ്വരമാണ് ദേശീയ നേതൃത്വം പ്രകടമാക്കിയത്. ഇത് മാർഗരേഖ മാത്രമാണെന്നും, സംസ്ഥാനങ്ങൾ ചർച്ച ചെയ്തുവരുകയാണെന്നുമുള്ള ജനറൽസെക്രട്ടറി ഡി. രാജയുടെ പ്രതികരണം ,സംസ്ഥാനത്തെ എതിർചേരിയുടെ നിലപാടിനോട് ചേർന്നുനിൽക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. സംസ്ഥാന നേതൃത്വത്തിന്റെ സമീപനങ്ങൾക്കെതിരെ ജില്ലകളിലടക്കമുയർന്ന വിമർശനങ്ങൾ സംഘടിതമായി ഉയർത്തി സംസ്ഥാ നസമ്മേളനത്തിൽ വെല്ലുവിളിയുയർത്താൻ മറുചേരി ശ്രമിച്ചേക്കും. പ്രതിരോധിക്കാനും മേൽക്കൈയുറപ്പിക്കാനുമാണ് സംസ്ഥാനനേതൃത്വം ഒരുങ്ങുന്നത്. മത്സരസാദ്ധ്യത അടങ്ങിയിട്ടില്ല.
മയപ്പെട്ട് ദിവാകരനും
ഇസാമായിലും
നേതൃത്വത്തിനെതിരെ പരസ്യവെടി പൊട്ടിച്ച സി. ദിവാകരനെതിരെ ഇന്നലെ ഉച്ച കഴിഞ്ഞ് ചേർന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ വിമർശനമുയർന്നു. . സമ്മേളനചർച്ചകളെ വഴിതിരിച്ചു വിടുന്നതായി പരസ്യപ്രതികരണങ്ങളും വിവാദങ്ങളുമെന്നായിരുന്നു പൊതുവിമർശനം. മുതിർന്ന നേതാക്കളിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണിതെന്നും അഭിപ്രായമുയർന്നു. താനുദ്ദേശിക്കാത്ത കാര്യങ്ങളിലേക്ക് ചർച്ചകൾ വഴി മാറിപ്പോയതിൽ സി. ദിവാകരൻ വ്യസനമറിയിച്ചു യോഗത്തിന് പിന്നാലെ പുറത്തിറങ്ങിയ ഇസ്മായിലും ദിവാകരനും സ്വരം മയപ്പെടുത്തി. തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും, പ്രായപരിധി വ്യവസ്ഥ നടപ്പാക്കിയാലും ഇല്ലെങ്കിലും താൻ പാർട്ടിയിലുണ്ടാകുമെന്നും ഇസ്മായിൽ പ്രതികരിച്ചു. പ്രായപരിധി നിബന്ധന കേന്ദ്രനിർദ്ദേശമായതിനാൽ നടപ്പാക്കുമെന്ന് ദിവാകരനും പറഞ്ഞു.
ജനറൽ സെക്രട്ടറിയില്ലാതെ
പൊതുസമ്മേളനം
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളന വിവരം ജനറൽസെക്രട്ടറി ഡി. രാജയെ അറിയിച്ചില്ലെന്ന ആക്ഷേപവും വിവാദത്തിന് ചൂടേകി. സി.പി.ഐയിലെ രീതിയനുസരിച്ച് പ്രതിനിധിസമ്മേളനം ജനറൽസെക്രട്ടറി ഉദ്ഘാടനം ചെയ്യുമ്പോൾ, പൊതുസമ്മേളനത്തിന് മറ്റേതെങ്കിലും ദേശീയ നേതാക്കളാണെത്താറെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. നേരത്തേ തയാറാക്കിയ കാര്യപരിപാടിയനുസരിച്ചാണ് സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇത് ദേശീയനേതൃത്വത്തെ നോക്കുകുത്തിയാക്കലാണെന്ന ആക്ഷേപം മറുചേരി ഉയർത്തുന്നുണ്ട്. സമ്മേളനം നടക്കുമ്പോൾ ഡി. രാജ തൈക്കാട് ഗസ്റ്റ്ഹൗസിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |