മുംബയ്: ശിവസേനയെ ഒറ്റുകൊടുക്കാൻ സമ്മർദ്ദമുണ്ടായിരുന്നെന്നും അതിനു വഴങ്ങാത്തതിനാലാണ് താൻ ജയിലിലായതെനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആഗസ്റ്റ് എട്ടിന് അമ്മയ്ക്കെഴുതിയ കത്തിലാണ് റാവത്തിന്റെ വെളിപ്പെടുത്തൽ. താൻ ജയിലിലായിരിക്കുന്നിടത്തോളം കാലം ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും ശിവസൈനികരും അമ്മയെ പരിപാലിക്കുമെന്നും കത്തിൽ പറയുന്നു. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും തോക്കിൻ മുനമ്പിൽ നിറുത്തിയാണ് മൊഴിയെടുത്തതെന്നും റാവത്ത് ആരോപിച്ചു. മുംബയിലെ പത്ര ചൗൾ പുനർവികസിപ്പിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ കേസിൽ ആഗസ്റ്റ് ഒന്നിനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റാവത്തിനെ അറസ്റ്റ് ചെയ്തത്. നിലവിൽ റാവത്ത് ജുഡീഷ്യൽ കസ്റ്രഡിയിലാണുള്ളത്. നരേന്ദ്ര മോദി സർക്കാരിന്റെ കടുത്ത വിമർശകനും മഹാ വികാസ് അഘാടി സഖ്യത്തിന്റെ അമരക്കാരിൽ ഒരാളുമാണ് റാവത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |