ന്യൂഡൽഹി: നേപ്പാളിൽ ഇന്നലെ പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ ഭാഗമായി ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി ഭൂചലനം ഉണ്ടായി. ഡൽഹിയിൽ ഇന്നലെ പുലർച്ചെ 1.57ന് റിക്‌ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം 10 സെക്കൻഡ് നീണ്ടുനിന്നു. ഉറക്കത്തിലായതിനാൽ പലരും ചലനം അറിഞ്ഞില്ല. ബഹുനില ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർ ഞെട്ടിയുണരുകയും പരിഭ്രാന്തിയിൽ പുറത്തിറങ്ങുകയും ചെയ്തു. ആളപായമോ, നാശനഷ്‌ടമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. നേപ്പാളിലെ പിത്തോറാഗഡിൽ നിന്നും 90 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കായാണ് പ്രഭവ കേന്ദ്രമെന്നും ഭൂചലനത്തിന് 10 കിലോമീറ്റർ വ്യാപ്‌തിയുണ്ടായിരുന്നുവെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഡൽഹി, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഗുജറാത്ത് തുടങ്ങിയ മേഖലകൾ ഭൂചലനത്തിന് ഏറെ സാദ്ധ്യതയുള്ള സീസ്‌മിക് സോൺ നാലിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഹിമാലയത്തോടു ചേർന്നു കിടക്കുന്ന ബീഹാറുൾപ്പെടെയുള്ള പല ഭാഗങ്ങളും കൂറെക്കൂടി അപകടസാദ്ധ്യതയുള്ള സീസ്‌മിക് സോൺ അഞ്ചിലാണുള്ളത്. അതേസമയം ഡൽഹിയിലുള്ള ബഹുനില കെട്ടിടങ്ങളിൽ പലതും ഭൂചലനങ്ങളുടെ ആഘാതം ചെറുക്കാൻ ശേഷിയുള്ളവയാണെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |